"അഞ്ജനയുടെ യോഗ്യത എന്താണ്"- അജിത് പവാർ തലയൂരാൻ ശ്രമിക്കുന്നതിനിടെ ചോദ്യവുമായി പാർടി നേതാവ്

മുംബൈ: മണൽ മാഫിയയ്ക്ക് വേണ്ടി സോലാപൂർ ഡിവൈഎസ്പി അഞ്ജന കൃഷ്ണയെ ഉപമുഖ്യമന്ത്രി അജിത് പവാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്നതിനിടെ അഞ്ജനയുടെ യോഗ്യത ചോദ്യം ചെയ്ത് എൻസിപി നേതാവ്.
അജിത് പവാർ ഡിവൈഎസ്പിയെ പരസ്യമായി ശാസിക്കുന്ന വീഡിയോ വൈറലായതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം ഉയർന്നു. ഇത് സംഘർഷ അന്തരീക്ഷം ലഘൂകരിക്കാനുള്ള കാൾ മാത്രമായിരുന്നു എന്ന് പറഞ്ഞ് അജിത് പവാർ തലയൂരാൻ ശ്രമിച്ചു. ഇതിനിടെയാണ് അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി വിഭാഗത്തിലെ തന്നെ എംഎൽസിയായ അമോൽ മിത്കരി അഞ്ജനയ്ക്ക് എതിരെ രംഗത്ത് എത്തിയത്.
മാഫിയയ്ക്ക് എതിരെ നടപടി സ്വീകരിച്ച ഉദ്യോസസ്ഥയുടെ യോഗ്യത തന്നെ ചോദ്യം ചെയ്ത് യുപിഎസ്സിക്കു കത്തയച്ചു. അഞ്ജനയുടെ വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, മറ്റ് രേഖകൾ എന്നിവ പരിശോധിക്കണമെന്ന് മിത്കരി ആവശ്യപ്പെട്ടു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് അഞ്ജന കൃഷ്ണ. 2022-23 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 355-ാം റാങ്ക് നേടിയ വ്യക്തിയാണ്.
സംഭവം വീണ്ടും കത്തിപടർന്നതോടെ ഖനന മാഫിയയ്ക്ക് എതിരെ ശക്തമായ നടപടി എടുത്ത ഉദ്യോഗസ്ഥയുടെ നടപടിയിൽ സാമൂഹിക പ്രവർത്തകരും ഇതര രാഷ്ട്രീയ പ്രവർത്തകരും ഐക്യപ്പെട്ടു.
സോളാപുരിലെ അനധികൃത ഖനനം തടയാനെത്തിയപ്പോളാണ് അഞ്ജന കൃഷ്ണയെ അജിത് പവാർ ഫോണിൽ വിളിച്ചത്. സ്വന്തം ഫോണിന് പകരം പാർടി പ്രവർത്തകന്റെ ഫോണിലാണ് അജിത് പവാർ സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ് നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ഐപിഎസ് ഉദ്യോഗസ്ഥയായ അഞ്ജന ഇത് നിഷേധിച്ചു. തന്റെ ഔദ്യോഗിക നമ്പരിലേക്ക് വിളിക്കാനും ഇവർ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി. 'നിങ്ങൾക്കെതിരേ ഞാൻ നടപടി സ്വീകരിക്കും' എന്ന് അജിത് പവാർ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി.
മിത്കരി സ്വന്തം നിലയ്ക്കാണോ അതോ ഉന്നതങ്ങളിൽനിന്നുള്ള നിർദ്ദേശപ്രകാരമാണോ കത്ത് അയച്ചതെന്ന് സാമൂഹിക പ്രവർത്തക അഞ്ജലി ദമാനിയ ചോദിച്ചു. അനധികൃത മണൽ ഖനനത്തിനെതിരെ അഞ്ജന സ്വീകരിച്ച കർശന നടപടികളാണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണമെന്ന് ദമാനിയ ചൂണ്ടികാട്ടി.
സാമൂഹിക പ്രവർത്തകർ നിശബ്ദരായിരിക്കില്ലെന്നും, ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടർന്നാൽ വിഷയം കോടതിയിലേക്ക് കൊണ്ടുപോകുമെന്നും പറഞ്ഞു. 'ഈ നേതാക്കൾക്ക് സത്യസന്ധയായ ഉദ്യോഗസ്ഥയുടെ ഷൂ പോളിഷ് ചെയ്യാനുള്ള യോഗ്യത പോലുമില്ല. ഖേദകരമെന്നു പറയട്ടെ, ഇന്ന് അധികാരം അവരുടെ കൈകളിലാണ്, എന്നും കൂട്ടിച്ചേർത്തു.
'എന്തിനാണ് ഇപ്പോൾ പെട്ടെന്ന് കൃഷ്ണയുടെ ജാതിയും രേഖകളും ചോദ്യം ചെയ്യുന്നത്? ആരാണ് ഈ സമയത്ത് ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത് എന്താണ്?' എന്ന് കോൺഗ്രസ് നേതാവ് യശോമതി താക്കൂർ ചോദിച്ചു.
കൃഷ്ണയുടെ യോഗ്യതാപത്രങ്ങളെ ആക്രമിക്കുന്ന ഭരണകക്ഷി അംഗങ്ങൾ ഭരണഘടനയ്‌ക്കെതിരായ ഗുരുതരമായ ആക്രമണമാണ് നടത്തുന്നതെന്ന് എൻസിപി (എസ്‌പി) വർക്കിംഗ് പ്രസിഡന്റും ബാരാമതി എംപിയുമായ സുപ്രിയ സുലെ പ്രതികരിച്ചു.
" സത്യസന്ധരായ ഉദ്യോഗസ്ഥ സ്വഭാവഹത്യ നടത്തുമ്പോൾ, അത് നിയമവാഴ്ച, ആർട്ടിക്കിൾ 14 & 311 എന്നിവയെ ദുർബലപ്പെടുത്തുന്നു. ഒരു വനിതാ ഉദ്യോഗസ്ഥയെ ഇത്തരത്തിൽ ആസൂത്രിതമായി ലക്ഷ്യം വയ്ക്കുന്നത് ലിംഗസമത്വത്തിന്റെയും ഭരണഘടനാ ഉറപ്പുകളുടെയും ലംഘനമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരെ രാഷ്ട്രീയ ഭീഷണികളിൽ നിന്ന് സംരക്ഷിക്കണം," എന്നും ആവശ്യപ്പെട്ടു.
നിയമപാലനത്തിൽ ഇടപെടുക എന്നതായിരുന്നില്ല ഉദ്ദേശ്യമെന്നും മറിച്ച് അവിടുത്തെ സാഹചര്യം ശാന്തമായിരിക്കണമെന്നും കൂടുതൽ വഷളാകരുതെന്നും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് തുടക്കത്തിൽ അജിത് പവാർ വിശദീകരിച്ചത്.
ധീരതയോടും മികവോടും കൂടി സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥരോടും എനിക്ക് ബഹുമാനമുണ്ട്. എല്ലാറ്റിനുമുപരിയായി ഞാൻ നിയമവാഴ്ചയെ വിലമതിക്കുന്നു.' അജിത് പവാർ എക്‌സിലൂടെ പ്രതികരിച്ചു. രംഗം തണുപ്പിച്ച് കൊണ്ട് തലയൂരാൻ ശ്രമിക്കുന്നതിനിടെയാണ് യുപിഎസ് സിക്ക് കത്തയച്ച് പ്രതികാര നടപടിക്ക് തുടർച്ചയിട്ടത്.
സവിശേഷ മണൽ ഖനനം
സോളാപൂർ ജില്ലയിലെ മാധ തഹ്‌സിലിലെ കുർദു ഗ്രാമത്തിന് പുറത്താണ് സംഭവം. 'മുറം' (റോഡ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന മണ്ണ്) അനധികൃതമായി ഖനനം ചെയ്തുവെന്ന പരാതിയിൽ നടപടിയെടുക്കാൻ പോയതായിരുന്നു അഞ്ജന കൃഷ്ണ.
പാർട്ടി പ്രവർത്തകരിൽ ഒരാളായ ബാബ ജഗ്‌താപ് പവാറിനെ ഡയൽ ചെയ്ത് ഫോൺ പോലീസ് ഉദ്യോഗസ്ഥന് കൈമാറി.
“ഞാൻ ഉപമുഖ്യമന്ത്രിയുമായി സംസാരിക്കുന്നുണ്ടോ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ദയവായി എന്റെ നമ്പറിൽ നേരിട്ട് വിളിക്കാമോ?” ഓഫീസർ ഫോണിലൂടെ പറഞ്ഞു.
ഇത് പവാറിനെ പ്രകോപിപ്പിച്ചു, അദ്ദേഹം പ്രതികരിച്ചു: "ഒരു മിനിറ്റ്... ഞാൻ നിങ്ങൾക്കെതിരെ നടപടിയെടുക്കും... ഞാൻ തന്നെ നിങ്ങളോട് സംസാരിക്കുകയാണ്, നിങ്ങൾ എന്നോട് നേരിട്ട് വിളിക്കാൻ ആവശ്യപ്പെടുകയാണ്. നിങ്ങൾക്ക് എന്നെ കാണണം... എന്റെ നമ്പർ എടുത്ത് ഒരു വാട്ട്‌സ്ആപ്പ് കോൾ ചെയ്യുക... ഇറ്റ്നാ ആപ്കോ ഡേറിംഗ് ഹുവാ ഹേ ക്യാ (നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ട്?)," പവാർ പറഞ്ഞു









0 comments