ഡൽഹിയിൽ വിഎച്ച്പി പ്രതിഷേധം; ബംഗ്ലാദേശ് ബഹിഷ്കരിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: ഡൽഹിയിൽ ബംഗ്ലാദേശ് ഹൈകമീഷന് മുന്നിൽ വിഎച്ച്പി പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബംഗ്ലാദേശിനെ ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. രാജ്യത്തിന്റ പല ഭാഗങ്ങളിലായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്.
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗക്കാരനായ യുവാവിനെ ആൾക്കൂട്ടംതല്ലിക്കൊന്ന സംഭവത്തിന് പിന്നാലെയാണ് വിഎച്ച്പി ഹൈകമീഷനിലേക്ക് പ്രതിഷേധവുമായെത്തിയത്. മൈമെൻ സിങ് ജില്ലയിൽ പ്രവാചകനിന്ദ ആരോപിച്ചാണ് വസ്ത്രനിർമാണ തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ (27) കൊലപ്പെുത്തിയത്. മൃതദേഹം മരത്തിൽ കെട്ടിയിട്ട് തീവയ്‌ക്കാൻ ശ്രമിക്കുകയുംചെയ്‌തു. ദ്രുതകര്‍മസേന എത്തി കേസിലുൾപ്പെട്ട ഏഴ് പ്രതികളെ പിടികൂടിയിരുന്നു.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. ബംഗ്ലാദേശിലെ ജെൻസി നേതാവിന്റെ മരണത്തെ തുടർന്നാണ് രാജ്യത്ത് വീണ്ടും കലാപം പൊട്ടിപുറപ്പെട്ടത്. തുടർന്ന് മതനിന്ദ ആരോപിച്ച് ഇന്ത്യൻ യുവാവിനെ ആൾക്കൂട്ടം കൊല ചെയ്തതും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമായി.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെയും ആൾക്കൂട്ട കൊലപാതകത്തെയും തുടർന്നാണ് ഇന്ത്യയിൽ വിഎച്ച്പിയുടെ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമീഷന് പുറത്ത് വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സുരക്ഷാ സേന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. ഇതോടെ സ്ഥിതിഗതികൾ സംഘർഷഭരിതമായി.
പ്രതിഷേധം കനത്തതോടെ ഇന്ത്യ ബംഗ്ലാദേശ് വിസ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ ഇന്ത്യ ഹൈകമീഷനിലും അഗർത്തല, സിലിഗുരി എന്നിവിടങ്ങളിലെയും വിസ പ്രോസസിങ് നിർത്തി വച്ചു. ചാറ്റോഗ്രാമിലെ സർവീസുകളും നിർത്തിവച്ചു. പ്രതിഷേധം ശക്തമായതോടെ ഹൈകമീഷനിലേക്ക് ആളുകൾ തള്ളിക്കയറാൻ ശ്രമിച്ചു. പിന്നാലെ ഹൈക്കമീഷന് പുറത്ത് സുരക്ഷ വർദ്ധിപ്പിച്ചു. പൊലീസിനെയും അർധ സൈനികരെയും പ്രദേശത്ത് വിന്യസിച്ചു.










0 comments