ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി: മരണം 8 ആയി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ കാണാതായ അവസാനത്തെ തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ മരണം 8 ആയി. ഇന്ന് ഉച്ചയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട 46 പേരെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിന് പിന്നാലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളോട് ഇന്ത്യൻ ആർമി അനുശോചനം അറിയിച്ചു.
ചമോലി ജില്ലയിലെ മനയ്ക്ക് സമീപമാണ് മഞ്ഞിടിച്ചിലുണ്ടായത്. വെള്ളിയാഴ്‌ച പുലർച്ചെ ഏഴേകാലിന് ബദരീനാഥ് ക്ഷേത്രത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുളള തൊഴിലാളികൾ താമസിച്ചിരുന്ന ബങ്കറുകളിൽ മഞ്ഞിടിഞ്ഞുവീഴുകയായിരുന്നു. ടിബറ്റൻ അതിർത്തിയിലെ ഇന്ത്യൻ ഗ്രാമമായ മനയ്‌ക്കും മന ചുരത്തിനുമിടയിലെ യാത്ര സുഗമമാക്കാൻ റോഡിലെ മഞ്ഞുനീക്കുന്നതിനായി ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) നിയമിച്ച തൊഴിലാളികളാണ് മഞ്ഞിടിച്ചിലിൽപ്പെട്ടത്.രക്ഷപ്പെടുത്തിയ തൊഴിലാളികളെ ചികിത്സയ്ക്കായി മാറ്റി. ബിഹാർ, യുപി, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മുകശ്‌മീർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് തൊഴിലാളികൾ.
സൈന്യത്തിനൊപ്പം ഇൻഡോ ടിബറ്റൻ അതിർത്തി പൊലീസും ബിആർഒയും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കനത്ത മഞ്ഞുവീഴ്ചയും മഴയും വെള്ളിയാഴ്‌ച രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയായിരുന്നു. രാത്രിയിൽ രക്ഷാപ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. ഇന്ന് കാലാവസ്ഥ തെളിഞ്ഞതോടെ തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഏജൻസികൾ പുനരാരംഭിക്കുകയായിരുന്നു.









0 comments