ഉത്തർപ്രദേശിൽ വെള്ളപ്പൊക്കം രൂക്ഷം; മൂന്ന് മരണം

ലഖ്നൗ: ഉത്തർപ്രദേശിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം തുടരുന്നതിനിടെ മൂന്ന് പേർ മരിച്ചു. ഇതുവരെ 16,784 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
സംസ്ഥാനത്തെ 35 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെങ്കിലും നിലവിൽ 23 ജില്ലകളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പ്രതാപ്ഗഢിൽ 18 മാസം പ്രായമുള്ള പ്രിയാൻഷ് എന്ന കുട്ടി, അമ്രോഹയിലെ ഗജ്രൗളയിൽ ഷേര (32), സുരേഷ് (55) എന്നീ മൂന്ന് പേർ മരിച്ചു.
ബല്ലിയയിൽ ഗംഗ, സരയൂ നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഏകദേശം 20,500 പേരെ ബാധിച്ചു. 83 ബോട്ടുകൾ വിന്യസിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. പിലിഭിത്തിൽ ശാർദ, ദോഹ, ഖക്ര നദികളിലെ ജലനിരപ്പ് ഉയർന്നതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഖക്ര പാലം മുങ്ങിയതോടെ 18 ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
ലഖിംപൂർ ഖേരിയിൽ മോഹന നദിക്കരയിലെ മണ്ണൊലിപ്പ് ബാധിച്ച പ്രദേശങ്ങളിൽ അടിയന്തര പ്രവർത്തനങ്ങൾ തുടരുകയാണ്. വെള്ളത്തിനടിയിലായ പ്രദേശത്തെ വീടുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികളും പുരോഗമിക്കുന്നു.
അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു. ഗാസിയാബാദിൽ സെപ്റ്റംബർ 4 വരെ യെല്ലോ അലർട്ട് തുടരുകയാണ്.









0 comments