അസഭ്യവാക്കുകൾ ഉപയോഗിക്കുന്നത് 'കൂള്‍' അല്ല; യുവതലമുറയ്ക്ക് ഉപദേശവുമായി മനു ഭാക്കർ

ന്യൂഡൽഹി : അസഭ്യവാക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഒരാളുടെ സംസാരഭാഷ അയാളുടെ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കർ. അസഭ്യവാക്കുകൾ പറയുന്നത് ഒരിക്കലും കൂൾ അല്ല, അത് പുതിയ തലമുറ മനസിലാക്കണമെന്നും മനു ഭാക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഇന്ത്യൻ ഷൂട്ടറിന്റെ പ്രതികരണം. വാക്കുകൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്നും നമ്മൾ തെരഞ്ഞെടുക്കുന്ന വാക്കുകൾ നാം എങ്ങനെയുള്ളവരാണെന്ന് വ്യക്തമാക്കുന്നുവെന്നും മനു ഭാക്കർ കുറിച്ചു. പ്രത്യേകമായി ഒരു സംഭവത്തെ പരാമർശിക്കാതെ ദൈനംദിന സംഭാഷണങ്ങളിൽ വർദ്ധിച്ചുവരുന്ന അധിക്ഷേപകരമായ ഭാഷാ ഉപയോഗത്തെക്കുറിച്ചാണ് മനു ഭാക്കർ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. 'മോശം ഭാഷ സംസാരിക്കുന്നതും അസഭ്യം പറയുന്നതും ഒട്ടം കൂൾ അല്ല. കൂൾ ആവുക എന്നതിന് അസഭ്യം പറയുന്നതുമായി യാതൊരു ബന്ധവുമില്ല. കൂളായിരിക്കുക എന്നതിനെ മറ്റ് രീതിയിൽ പറയാം, കഠിനാധ്വാനം ചെയ്യുക, ദയയുള്ളവരായിരിക്കുക, മറ്റുള്ളവരെ ബഹുമാനിക്കുക ഇതെല്ലാമാണ് നിങ്ങലെ കൂളാക്കുന്നത്', മനു ഭാക്കർ കുറിച്ചു.
2024ലെ പാരിസ് ഒളിംപിക്സിൽ ചരിത്രമെഴുതി ഷൂട്ടിങിൽ ഇരട്ട വെങ്കലം നേടിയ താരമാണ് മനു. 10 മീറ്റർ എയർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലുമാണ് താരം വെങ്കല മെഡലുകൾ സ്വന്തമാക്കിയത്.









0 comments