പഠിക്കാന്‍ നിര്‍ബന്ധിച്ചതിന് വീടുവിട്ടിറങ്ങി; പതിനാലുകാരന് രക്ഷകരായി മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്

പ്രതീകാത്മക എഐ ചിത്രം
മലപ്പുറം : പഠിക്കാന്‍ നിര്‍ബന്ധിച്ചതിന് വീടുവിട്ടിറങ്ങിയ പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാലുകാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നേതൃത്വത്തില്‍ മാതാപിതാക്കൾക്ക് തിരികെ ഏല്‍പ്പിച്ചു. പശ്ചിമബംഗാള്‍ പശ്ചിം മേദിനിപ്പൂര്‍ സ്വദേശിയായ കുട്ടിയാണ് ബംഗാളില്‍നിന്ന് കേരളത്തിലെത്തിയത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ചൈല്‍ഡ് ഹെല്‍പ് ലൈന്‍ വിഭാഗത്തിന്റെയും ഇടപെടലിലൂടെ കുട്ടിയെ നാട്ടിലെത്തിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി, പഠനത്തില്‍ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 19 നാണ് കുട്ടി നാല് സുഹൃത്തുക്കള്‍ക്കൊപ്പം കേരളത്തിലേക്ക് തിരിച്ചത്. കോഴിക്കോട്ടെത്തിയ സംഘം മലപ്പുറം വാഴക്കാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസമാക്കി. എന്നാല്‍, അവിടെ ജോലിചെയ്യാന്‍ കഴിയാതെ വന്നതോടെ കുട്ടി ജൂലൈ നാലിന് ചൈല്‍ഡ് ഹെല്‍പ്‌ലൈന്‍ (1098) നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അതീവ അപകടകരമായ സാഹചര്യത്തില്‍ കഴിയുകയായിരുന്ന കുട്ടിയെ ജൂലൈ അഞ്ചിന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘം ഏറ്റെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവുപ്രകാരം തവനൂര്‍ ഗവൺമെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിങ്ങും മാനസിക പിന്തുണയും നല്‍കി.
കുട്ടിയുടേത് സാമ്പത്തിക പ്രയാസമുള്ള കുടുംബമാണെന്ന് സാമൂഹിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതോടെ സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥസംഘം കുട്ടിയുമായി ബംഗാളിലേക്ക് പുറപ്പെട്ടു. പശ്ചിം മേദിനിപ്പൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറി.








0 comments