print edition ചബഹാർ തുറമുഖത്തിനുള്ള ഉപരോധ ഇളവ് നീട്ടി യുഎസ്

വാഷിങ്‌ടൺ
ഇന്ത്യയുടെ നിയന്ത്രണത്തിൽ വികസിപ്പിക്കുന്ന ഇറാനിലെ ചബഹാർ തുറമുഖത്തിനുള്ള ഉപരോധ ഇളവുകൾ ആറുമാസത്തേക്കുകൂടി നീട്ടി അമേരിക്ക. ഉപരോധം പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. കഴിഞ്ഞ സെപ്‌തംബറിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇളവുകൾ റദ്ദാക്കിയത്.
ഇളവുകൾ നീട്ടിയതായി വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സ്ഥിരീകരിച്ചു.
ഇറാൻ ആണവപദ്ധതിയുമായി മുന്നോട്ടുപോകുന്നുവെന്ന് ആരോപിച്ച് സെപ്‌തംബർ 29 നാണ് അമേരിക്ക ഉപരോധ പ്രഖ്യാപനം നടത്തിയത്. അഫ്‌ഗാനിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഛബഹാർ തുറമുഖത്തിന്നുള്ള ഉപരോധം നീക്കികിട്ടേണ്ടത് ഇന്ത്യയ്‌ക്ക് ആവശ്യമായിരുന്നു. പാകിസ്ഥാനെ ഒഴിവാക്കി അഫ്‌ഗാനിലേക്കും മധ്യേഷ്യയിലേക്കും വ്യാപാര പാത തുറക്കുന്നതിനായി ഛബഹാർ തുറമുഖത്തിന്റെ വികസനം ഇന്ത്യയ്‌ക്ക് അനിവാര്യമാണ്.
2016 മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിൽ, രാജ്യാന്തര ഗതാഗത ഇടനാഴി (ചബഹാർ കരാർ) സ്ഥാപിക്കുന്നതിനുള്ള ത്രികക്ഷി കരാറിൽ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഒപ്പുവച്ചിരുന്നു. ചബഹാറിലെ ഷാഹിദ് ബെഹെഷ്തി ടെർമിനലിന്റെ ആദ്യഘട്ട വികസനത്തിൽ ഇന്ത്യ പങ്കാളിയുമായി. 2018 മുതൽ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനാണ് (ഐപിജിഎൽ) തുറമുഖത്തിന്റെ നിയന്ത്രണം.
ഇറാനുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്നവർ ഉപരോധത്തിന്റെ അപകടസാധ്യതയെക്കുറിച്ച് മനസിലാക്കണമെന്ന് ബൈഡൻ സർക്കാർ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചിരുന്നു.











0 comments