തിഹാർ ജയിലിലെ ഭക്ഷണം കഴിക്കാനാവുന്നില്ല; പാസ്തയും ചെമ്മീനും പാകം ചെയ്യാൻ അനുമതി തേടി യുഎസ് പൗരൻ

Photo Credit:NDTV
ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന അമേരിക്കൻ പൗരൻ മാത്യു ആരോൺ വാൻഡൈക്ക് തനിക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുമതി തേടി കോടതിയെ സമീപിച്ചു.
ജയിലിൽ നൽകുന്ന ഭക്ഷണം അമിതമായി എരിവും എണ്ണയും നിറഞ്ഞതാണെന്നും, ഇത് കഴിക്കാൻ സാധിക്കാത്തതിനാൽ കഴിഞ്ഞ 50 ദിവസമായി താൻ നിരാഹാര സമരത്തിലാണെന്നും ഭീകരവാദ കേസിൽ പിടിയിലായ വാൻഡൈക്ക് ഹർജിയിൽ വ്യക്തമാക്കി.
ജയിലിലെ ഭക്ഷണക്രമം മൂലം ഏകദേശം 14 കിലോഗ്രാം ഭാരം കുറയുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തതായി ഇദ്ദേഹം കോടതിയെ അറിയിച്ചു.
സ്വന്തം ചെലവിൽ ഭക്ഷണസാധനങ്ങളും പാചക ഉപകരണങ്ങളും എത്തിക്കാൻ അനുവദിക്കണമെന്നും, മാനുഷിക പരിഗണന നൽകണമെന്നുമാണ് ആവശ്യം. പാസ്ത, ചെമ്മീൻ, ഒലിവ് ഓയിൽ തുടങ്ങിയ സാധനങ്ങളുടെ പട്ടികയും ഇദ്ദേഹം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
പ്രതിയുടെ അപേക്ഷയിൽ തിഹാർ ജയിൽ അധികൃതരോട് കോടതി മറുപടി തേടിയിട്ടുണ്ട്. ജൂലൈ 21-ന് കേസ് വീണ്ടും പരിഗണിക്കും. മാർച്ചിൽ കൊൽക്കത്തയിൽ വെച്ചാണ് എൻഐഎ വാൻഡൈക്കിനെയും ആറ് യുക്രൈൻ പൗരന്മാരെയും അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനകൾക്ക് ആയുധങ്ങളും ഡ്രോൺ പരിശീലനവും നൽകിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.









0 comments