കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നു വീണ സംഭവം; ഗുരുതര അനാസ്ഥയെന്ന് വിലയിരുത്തൽ

കോഴിക്കോട് : റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നതിൽ ഗുരുതര അനാസ്ഥയെന്ന് വിലയിരുത്തൽ. റെയിൽവേ അധികൃതർ നിർമാണ കമ്പനിയായ റാങ്ക് കൺസ്ട്രക്ഷനെ പൊളിക്കാനായി കരാർ കൊടുത്തിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഈ സംഭവത്തിന് നാല് ദിവസം മുൻപും റെയിൽവേ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് മാസം മുൻപ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട് ലഭിച്ചിരുന്നു. നാല് മാസം മുൻപ് കെട്ടിടത്തിന്റെ താഴെ വരെ രണ്ട് സെന്റീമീറ്റർ നീളത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു.
ഇന്ന് ക്ലോക്ക് ടവറിന്റെ ബാക്കിയുള്ള ഭാഗം പൊളിച്ചു നീക്കുകയാണ്. ഇന്നലെ വടം കെട്ടി കെട്ടിടത്തിന്റെ ബാക്കി ഭാഗം തള്ളിയിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കെട്ടിടാവിശിഷ്ടങ്ങൾ പൊളിച്ചു നീക്കുന്ന നടപടികൾ നടക്കുന്നതിനാൽ ഇന്നും കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെടും. നിലവിൽ ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്.
ഇന്നലെ രാവിലെ 11.15ഓടെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവർ തകർന്നു വീണത്. പ്ലാറ്റ്ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനും മുന്നാം പ്ലാറ്റ്ഫോമിനും ഇടിയിലുള്ള ക്ലോക്ക് ടവറാണ് തകർന്നുവീണത്. നേരത്തെ തന്നെ കെട്ടിടത്തിന് കാലപ്പഴക്കമുണ്ടെന്നും, വിള്ളൽ വീണിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇന്നലെ രാവില പത്തു മണിയോടെയാണ് കെട്ടിടം പൊളിച്ചു നീക്കാൻ തീരുമാനിച്ചത്. അതിന് മുൻപ് തന്നെ കെട്ടിടം തകർന്നു വീഴുകയായിരുന്നു. ഈ ക്ലോക്ക് ടവറിന് ഏകദേശം 150 വർഷം പഴക്കമുണ്ടായിരുന്നു.









0 comments