print edition കാനഡ പ്രധാനമന്ത്രി ഇന്ത്യയിൽ; യുഎസിനും ഇസ്രയേലിനും പിന്തുണ നൽകി മാർക് കാർണി

ന്യൂഡൽഹി: ഇറാനെ ആക്രമിക്കുന്ന യുഎസിനും ഇസ്രയേലിനും പിന്തുണ അറിയിച്ച് കാനഡ പ്രധാനമന്ത്രി മാർക് കാർണി. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് മാർക് കാർണിയുടെ പ്രതികരണം. പശ്ചിമേഷ്യയിലുടനീളമുള്ള അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന കാരണമാണ് ഇറാനെന്ന് മാർക് കാർണി പ്രസ്‌താവനയിൽ പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങൾ ഏറ്റവും കൂടുതലുണ്ടാകുന്ന രാജ്യമാണ് ഇറാൻ. ആ രാജ്യത്തെ ഒരിക്കലും ആണവായുധങ്ങൾ വികസിപ്പിക്കാനോ വാങ്ങാനോ അനുവദിക്കരുത്. പ്രതിരോധിക്കാനും രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനുമുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്‌ക്കുന്നു. അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‍ക്കും ഭീഷണിയാകുന്നതിൽനിന്ന് ഇറാൻ ഭരണകൂടത്തെ തടയുന്ന അമേരിക്കയുടെ നടപടിയെ പിന്തുണയ്‌ക്കുന്നുവെന്നും കാർണി പറഞ്ഞു.
വെള്ളിയാഴ്‌ചയാണ് കാർണി മുംബൈയിലെത്തിയത്. വെള്ളി, ശനി ദിവസങ്ങളിൽ വ്യവസായികൾ, സാന്പത്തിക വിദഗ്‌ധർ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരുമായി ചർച്ച നടത്തി. ഞായറാഴ്‌ച ഡൽഹിയിലെത്തും. ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്‌ച നടത്തുന്ന കാർണി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഇരുവരും ഇന്ത്യ–കാനഡ സിഇഒ ഫോറത്തിൽ പങ്കെടുക്കും.










0 comments