ലൈംഗികാതിക്രമമെന്ന് വിദ്യാർഥിനിയുടെ പരാതി; പിന്നാലെ 19 കാരൻ ജീവനൊടുക്കി

പ്രതീകാത്മക ചിത്രം
ലഖ്നൗ: ലൈംഗികാതിക്രമം നടത്തിയെന്ന് വിദ്യാർഥിനി പരാതി നൽകിയതിന് പിന്നാലെ ആരോപണ വിധേയനായ 19 കാരൻ ജീവനൊടുക്കി. സ്കൂളിൽ വെച്ച് വിദ്യാർഥിനിയെ ആക്രമിക്കുകയും മോശമായി പെരുമാറിയെന്നും ആരോപിച്ച് വിദ്യാർഥിനിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. 112 വഴിയും പരാതി നൽകി.
മണിക്കൂറുകൾക്ക് ശേഷം പ്ലസ് ടു വിദ്യാർഥിയെ സമീപത്തെ തോട്ടത്തിലെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മകന്റെ മരണത്തിന് പിന്നിൽ വിദ്യാർഥിനിയും കുടുംബവുമാണെന്ന് ആരോപിച്ച് പിതാവ് രംഗത്തെത്തി. വിദ്യാർഥിനിയുടെ ബന്ധുക്കൾ മകനെ അന്വേഷിച്ച് വീട്ടിലെത്തിയതായും ശേഷം മടങ്ങിപോവുകയും ചെയ്തുവെന്നും വിദ്യാർഥിനിയുടെ കുടുംബമാണ് മകനെ കൊലപ്പെടുത്തിയതെന്നും ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ ഏഴ് പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. മകന് നീതി ഉറപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വിദ്യാർഥി സ്കൂളിൽ പോയിരുന്നു. അതേദിവസം തന്നെയാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. തുടർന്ന് തോട്ടത്തിൽ നിന്നും വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉമേദ് സിങ് പറഞ്ഞു. വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. ഇരുകുടുംബങ്ങളുടെയും പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.










0 comments