രസഗുള കഴിച്ചതിന് പാചകക്കാരന്റെ ക്രൂരത; 11കാരനെ തന്തൂർ അടുപ്പിലെറിഞ്ഞു, ഗുരുതര പരിക്ക്

എ ഐ പ്രതീകാത്മക ചിത്രം
ലഖ്നൗ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ വിവാഹാഘോഷ ചടങ്ങിനിടെ രസഗുള കഴിച്ച 11കാരനോട് പാചകക്കാരന്റെ ക്രൂരത. രസഗുള എടുത്തു കഴിച്ചതിൽ പ്രകോപിതനായ പാചകക്കാരൻ കുട്ടിയെ കത്തുന്ന തന്തൂർ അടുപ്പിലേക്ക് തള്ളിയിട്ടു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ലഖ്‌നൗവിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
മലൗളി ഗോസായി ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടി പാത്രത്തിൽ നിന്നും കൂടുതൽ രസഗുളകൾ എടുത്തു കഴിച്ചു. ഇതിൽ പ്രകോപിതനായ കാറ്ററിംഗ് ജീവനക്കാരൻ കുട്ടിയെ എടുത്ത് തന്തൂരി അടുപ്പിന് മേല്‍ വെച്ചു. ഇതിനിടെ നടന്ന പിടിവലിക്കിടെ കുട്ടി കത്തുന്ന കനലുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയായ പാചകക്കാരൻ ഒളിവിൽ പോയി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. നിലവിൽ കുട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ.










0 comments