ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം ലംഘിച്ച്

ഉദയനിധി സ്റ്റാലിൻ Image courtesy : timesofindia
ചെന്നൈ: നടി തൃഷയ്ക്കെതിരെ ദ്വയാർഥ പ്രയോഗം നടത്തിയെന്ന കേസിൽ നടനും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ അറസ്റ്റ് ചെയ്തത് കോടതി നിർദേശം ലംഘിച്ച്. തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലെടുത്ത കേസിൽ, ഉദയനിധി സ്റ്റാലിൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി കേൾക്കാൻ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചിരുന്നു..
സീനിയർ കൗൺസെൽ ഹസൻ മുഹമ്മദ് ജിന്നയുടെ അപേക്ഷ അംഗീകരിച്ച്, ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാൻ ജസ്റ്റിസ് ജി കെ ഇളന്തിരയൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകി. കേസ് വിശദാംശങ്ങളും എഫ് ഐ ആറും കോടതി പരിശോധിക്കുന്നത് വരെ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യാനോ കടുത്ത നടപടികളിലേക്ക് കടക്കാനോ പാടില്ലെന്ന് തഞ്ചാവൂർ പൊലീസിനോട് ആവശ്യപ്പെടാൻ ജഡ്ജി ഗവൺമെന്റ് അഭിഭാഷകന് നിർദേശം നൽകിയിരുന്നു.
ഉദയനിധി സ്റ്റാലിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. സെക്ഷൻ 196 വംശീയാധിക്ഷേപം, സെക്ഷൻ 192 കലാപാഹ്വാനം, 352 വ്യക്തി അപമാനം, 79 സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ, 61 ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായതിന് പിന്നാലെ വിവിധ ഭാഗങ്ങളിലായി ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. അറസ്റ്റിനെ തുടർന്ന് പാർലമെന്റിൽ നടുത്തളത്തിലിറങ്ങി ഡിഎംകെ എംപിമാർ പ്രതിഷേധിച്ചു. പാർലമെന്റെ കവാടത്തിന് മുൻപിലും പ്രവർത്തകർ പ്രതിഷേധിച്ചു.
ചെന്നൈ നീലാങ്കരയിലെ വസതിയിൽ വെച്ചാണ് തഞ്ചാവൂർ ഈസ്റ്റ് പൊലീസ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. ഉദയനിധിയെ കയറ്റിയ വാഹനം തടഞ്ഞ ഡിഎംകെ പ്രവർത്തകർ, സംഭവസ്ഥലത്ത് വൻ പ്രതിഷേധമാണ് ഉയർത്തിയത്. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് അറസ്റ്റിനിടെ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ടിവികെ നൽകിയ ഔദ്യോഗിക പരാതിയുടെയും ദേശീയ വനിതാ കമ്മിഷന് നൽകിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ അധിക്ഷേപ പരാമർശം. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്നുമായിരുന്നു പരാമർശം.
പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി എം കെ പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെ ദ്വയാർഥ പ്രയോഗം നടത്തി.തുടർന്ന് താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി ഒഴിഞ്ഞുമാറുകയായിരുന്നു.









0 comments