ഇന്ത്യ- നേപ്പാൾ അതിർത്തിക്ക് സമീപം മനുഷ്യക്കടത്ത്; രണ്ട് പെൺകുട്ടികളെ രക്ഷപെടുത്തി

പ്രതീകാത്മകചിത്രം
ശ്രാവസ്തി (യുപി) : ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം മനുഷ്യക്കടത്ത് തടഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ട് നേപ്പാൾ സ്വദേശിനികളെ പൊലീസ് രക്ഷപെടുത്തി. പൊലീസ്, സശസ്ത്ര സീമ ബൽ (എസ്എസ്ബി), ഒരു എൻജിഒ എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പെൺകുട്ടികളെ മനുഷ്യക്കടത്ത് ശ്രമത്തിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യൂസി) വഴി പെൺകുട്ടികളെ അവരുടെ കുടുംബങ്ങൾക്ക് സുരക്ഷിതമായി കൈമാറിയതായി പൊലീസ് പറഞ്ഞു.
'ദെഹത് ഇന്ത്യ' എന്ന എൻജിഒ പ്രതിനിധി നൽകിയ രഹസ്യ വിവരത്തെത്തുടർന്നാണ് ചൊവ്വാഴ്ച ഓപ്പറേഷൻ നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ ഭാട്ടി പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തിൽ, സിർസിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുയ പ്രദേശത്ത് മനുഷ്യക്കടത്ത് വിരുദ്ധ (എഎച്ച്ടി) സംഘവും പ്രാദേശിക പൊലീസും എസ്എസ്ബി ഉദ്യോഗസ്ഥരും എൻജിഒ പ്രതിനിധികളും സംയുക്ത അന്വേഷണം നടത്തി. നേപ്പാൾ അതിർത്തിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി.
ചോദ്യം ചെയ്യലിൽ, പെൺകുട്ടികളിൽ ഒരാൾ ബാർദിയ ജില്ലയിൽ താമസിക്കുന്നയാളാണെന്നും മറ്റൊരാൾ നേപ്പാളിലെ കൈലാലി ജില്ലയിൽ താമസിക്കുന്നയാളാണെന്നും കണ്ടെത്തി. രണ്ട് പെൺകുട്ടികളെയും രക്ഷപ്പെടുത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വൺ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി. പിന്നീട് പെൺകുട്ടികളെ സിഡബ്ല്യൂസിയ്ക്ക് മുന്നിൽ ഹാജരാക്കി വൈദ്യപരിശോധനയ്ക്കും നടപടിക്രമങ്ങൾക്കും ശേഷം അവരുടെ കുടുംബങ്ങൾക്ക് കൈമാറിയതായി പൊലീസ് കൂട്ടിച്ചേർത്തു.










0 comments