print edition ‘ഗാസ സമാധാന പദ്ധതി’ ; യുഎസ് വാഗ്‌ദാനം കേന്ദ്രം സ്വീകരിക്കരുത് : ഇടതുപക്ഷ പാർടികൾ

ന്യൂഡൽഹി
‘ഗാസ സമാധാന പദ്ധതി’ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ‘സമാധാന ബോർഡി’ലേക്ക് അമേരിക്ക വാഗ്‌ദാനംചെയ്‌ത അംഗത്വം സ്വീകരിക്കരുതെന്ന് ഇടതുപക്ഷ പാർടികൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പലസ്‌തീന്റെ അവകാശങ്ങൾ മാനിക്കാതെയുള്ള ബോർഡിൽ ഇന്ത്യ പങ്കാളിയാകുന്നത് സ്വതന്ത്ര പലസ്‌തീൻ എന്ന ലക്ഷ്യത്തോടുള്ള കടുത്ത വഞ്ചനയാകും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ‘സമാധാന ബോർഡ്’ ഐക്യരാഷ്‌ട്രസംഘടനയെ ബോധപൂർവം തമസ്‌ക്കരിക്കുന്നതാണ്. യുഎസ് നിയന്ത്രണത്തിലുള്ള അന്താരാഷ്‌ട്ര സംഘടനയാണ് ലക്ഷ്യം. നിലവിലെ അന്താരാഷ്‌ട്ര സംഘടനകളെ മറികടക്കാനുള്ള അമേരിക്കൻ ശ്രമത്തെ ശക്തമായി എതിർക്കണം. ഒപ്പം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഭീഷണി നേരിടുന്ന മറ്റ് രാജ്യങ്ങളുടെയും പലസ്‌തീന്റെയും പ്രതിരോധത്തിനായി നിശ്ചയദാർഢ്യത്തോടെ നിലകൊള്ളണം –സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ ആവശ്യപ്പെട്ടു.










0 comments