'കുടുംബത്തെ സംരക്ഷിക്കണം; ഭാര്യയ്ക്ക് ജോലി നൽകണം'; രാജേഷിന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നേമം സ്വദേശി രാജേഷിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും ഭാര്യയ്ക്ക് ജോലി നൽകുന്ന കാര്യം ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജേഷിന്റെ കുടുംബം അനാഥമാകാൻ പാടില്ല. ഇത്തരം സംഭവങ്ങളിൽ നേരത്തെ സംസ്ഥാനം തീരുമാനിച്ച മാതൃകകൾ പിന്തുടരണം. അതിനേക്കാൾ കൂടുതൽ ചെയ്യാൻ സാധിക്കുമെങ്കിൽ അതും നല്ലാതാണെന്നും അദ്ദേഹം പറഞ്ഞു.
പൊതു പ്രവർത്തനത്തിന്റെ ഭാഗമായി രാജേഷിന് എടുക്കേണ്ടി വന്ന കടങ്ങളുണ്ട്. അത് തിരിച്ചടയ്ക്കാൻ സർക്കാർ സഹായിക്കണം. ഭാര്യയ്ക്ക് ജോലി നൽകുക എന്നത് ഏറ്റവും പ്രധാനമാണ്. കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കണമെന്നും പിണറായി വിജയൻ കൂട്ടിചേർത്തു. രാജേഷിന്റെ കുടുംബത്തെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജേഷിന്റെ മൃതദേഹത്തോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു. പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല അത്. അപരന് വേണ്ടി ജീവൻ നൽകിയ മനുഷ്യനെ എല്ലാം മറന്ന് ആദരിക്കുന്ന സമൂഹമാണ് കേരളീയ സമൂഹം. എന്നാൽ നടന്ന കാര്യങ്ങൾ സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു. പി എ മുഹമ്മദ് റിയാസ് എംഎൽഎ, വി ശിവൻകുട്ടി, വി ജോയി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.










0 comments