നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു
print edition എസ്‌ഐആർ ; സിപിഐ എം പ്രതിഷേധത്തിനുനേരെ പൊലീസ്, തൃണമൂൽ അതിക്രമം

എസ്‌ഐആറിന്റെ പേരിൽ ജനങ്ങളെ ദുരിതത്തിലാക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയിൽ സിപിഐ എമ്മിന്റെ പ്രതിഷേധ ജാഥയ്‌ക്കുനേരെ പൊലീസ് നടത്തിയ അതിക്രമം
ഗോപി
Published on Jan 22, 2026, 03:28 AM | 1 min read
കൊൽക്കത്ത
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ പേരിൽ ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരെ പശ്ചിമ ബംഗാളിൽ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനുനേരെ വ്യാപകമായി പൊലിസ് അതിക്രമം. പലയിടത്തും തൃണമൂൽ കോൺഗ്രസുകാരും ആക്രമണം അഴിച്ചുവിട്ടു.
ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളിലേക്ക് നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കടുത്തു. ജാഥകൾ പൊലീസ് തടഞ്ഞതിനെ തുടർന്ന് റോഡുകൾ ഉപരോധിച്ചു. ഉത്തര 24 പർഗാനാസ് ജില്ലയിലെ ബാരാസാത്ത് രണ്ട് ബ്ലോക്ക് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധത്തിനുനേരെ തൃണമൂലുകാർ അക്രമം അഴിച്ചുവിട്ടു. പാർടി ജില്ലാ സെക്രട്ടറിയറ്റ് അംഗം അഹമ്മദ് അലി ഖാനും മഹിളാ അസോസിയേഷൻ നേതാവ് ഡാലി മുഖർജിക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. ഇരുവരെയും ബരാസാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാർ നോക്കിനിൽക്കവെയായിരുന്നു ആക്രമണം. പാർടി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
എസ്‌ഐആർ പരിശോധനയ്‌ക്ക് അതീതമോ: സുപ്രീംകോടതി
തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) കോടതിയുടെ പരിശോധനയ്‌ക്ക് അതീതമോഎന്ന് സുപ്രീംകോടതി. എസ്‌ഐആർ ചോദ്യംചെയ്‌തുള്ള ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ നിരീക്ഷണം. എസ്‌ഐആർ നീതിയുക്തമായി നടത്താൻ നിശ്ചിത അധികാരങ്ങൾക്ക് അപ്പുറത്തേയ്‌ക്ക് കമീഷന് പോകാമെന്ന് മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് വേണ്ടി മാത്രമാണ്. നാടുകടത്താനല്ലെന്നും ദ്വിവേദി അവകാശപ്പെട്ടു. പുനഃപരിശോധന ജനങ്ങൾക്ക് ആഘാതം സൃഷ്‌ടിച്ചേക്കാം എന്നതിനാൽ കർശനമായി ചട്ടങ്ങൾ പാലിച്ചും നീതിയുക്തവും ആകണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വാദം വ്യാഴാഴ്‌ചയും തുടരും.










0 comments