'കാറ്റടിച്ചാൽ മരം എപ്പോൾ വേണമെങ്കിലും വീഴും' മരം വീണ് വിദ്യാർഥി മരിച്ച സംഭവത്തെ നിസാരവത്കരിച്ച് മന്ത്രി

മന്ത്രി സഞ്ജയ് ഷിർസത്ത്, അപകടത്തില്‍ മരിച്ച വിദ്യാര്‍ഥി, മരം വീണ് തകര്‍ന്ന സ്കൂള്‍ വാന്‍
മുംബൈ: മുംബൈയിൽ സ്കൂൾ ബസിന് മുകളിൽ മരണം വീണ് വിദ്യാർഥി മരിച്ച സംഭവത്തെ നിസാരവത്കരിച്ച് മന്ത്രി. മഹാരാഷ്ട്രയിലെ സാമൂഹികനീതി വകുപ്പ് മന്ത്രി സഞ്ജയ് ഷിർസാത്താണ് വലിയൊരു അപകടത്തെ നിസാരമാക്കിയത്.മരം എപ്പോൾ വീഴുമെന്ന് ആർക്കും അറിയാനാകില്ലെന്നും മരം വീഴുന്നതും ഇടിമിന്നലുമെല്ലാം മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അതീതമാണെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
മരം വീഴുന്നത് സ്വാഭാവികമാണെന്നും ചിലപ്പോൾ ശക്തമായ കാറ്റടിച്ചാൽ മരം വീഴുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്തിന് മുൻപ് ആവശ്യമായ പരിശോധനകൾ നടത്തിയില്ലെന്ന ആരോപണങ്ങളെ തള്ളിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പരിശോധനകൾ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ഒരു കുട്ടിയുടെ ജീവൻ പൊലിഞ്ഞിട്ടും മന്ത്രി ഇത്തരം പ്രസ്താവന നടത്തുന്നത് അപമാനകരമാണെന്ന പ്രതികരണങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസമാണ് മുംബൈയിൽ സ്കൂൾ ബസിന് മുകളിലേയ്ക്ക് മരം മറിഞ്ഞുവീണ് പത്തുവയസുകാരനായ വിദ്യാർഥി മരിച്ചത്. അപകടത്തിൽ പത്ത് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ചെമ്പൂരിലെ റോഡ് നമ്പർ 11ലാണ് അപകടം നടന്നത്. തിലക് നഗറിലെ യൂണിവേഴ്സൽ സ്‌കൂൾ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:50 ഓടെ 18 കുട്ടികളുമായി പോയ സ്‌കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു.
അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നോ അല്ലെങ്കിൽ അതിന്റെ ചില്ലകൾ വെട്ടി ഒതുക്കണമെന്നോ ആവശ്യപ്പെട്ട് മുൻസിപ്പൽ കോർപ്പറേഷന് പലതവണ കത്തയച്ചിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് വിവരം. മുൻപും പ്രദേശത്ത് സമാനമായ രീതിയിൽ മരം മറിഞ്ഞുവീണ് അപകടം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.










0 comments