ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ ട്രെയിനി വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ട സംഭവം; സുരക്ഷാ വീഴ്ചയിൽ അന്വേഷണം

ശിവമോഗ: കർണാടകയിലെ ശിവമോഗയിലുള്ള ത്യാവരേകൊപ്പ ലയൺ ആൻഡ് ടൈഗർ സഫാരിയിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ ട്രെയിനി വെറ്ററിനറി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയെക്കുറിച്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
മാർച്ച് 19 വ്യാഴാഴ്ച രാത്രി ഡോ സമീക്ഷ റെഡിയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു സ്വദേശിനിയായ ഡോ. സമീക്ഷ ഫെബ്രുവരി ഒന്നിനാണ് ഇവിടെ പരിശീലനത്തിന് ചേർന്നത്. ദക്ഷിണ അമേരിക്കൻ പക്ഷിയായ സൺ കോണൂറിന് മരുന്ന് നൽകാനാണ് അവർ രാത്രി സഫാരി പാർക്കിലെത്തിയത്.
എന്നാൽ ഇതിനിടെ എട്ടുമാസം ഗർഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ ശരീരതാപനില പരിശോധിക്കാൻ ശ്രമിക്കവെ മൃഗം ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നാലഞ്ച് ദിവസമായി ഹിപ്പോപ്പൊട്ടാമസ് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. ഇത് പരിശോധിക്കാനായി തെർമൽ ക്യാമറയുമായി ഡോക്ടർ എൻക്ലോഷറിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് അപകടമുണ്ടായത്.
മുതിർന്ന ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ഒരു ട്രെയിനി ഡോക്ടർക്ക് രാത്രിയിൽ എൻക്ലോഷറിനുള്ളിൽ പ്രവേശിക്കാൻ അനുമതി നൽകിയത് ആരാണ് എന്ന് അന്വേഷിക്കുകയാണ്. ഹിപ്പോപ്പൊട്ടാമസിനെ ചികിത്സിക്കാൻ സമീക്ഷയ്ക്ക് നിർദ്ദേശം നൽകിയിരുന്നില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ പറഞ്ഞു.
വന്യമൃഗങ്ങളെ ചികിത്സിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ഇവിടെ ലംഘിക്കപ്പെട്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വനംമന്ത്രി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഗർഭിണിയായ മൃഗം വെള്ളത്തിൽ നിന്ന് പുറത്തുവരില്ലെന്ന വിശ്വാസത്തിലാകാം ഡോക്ടർ ഉള്ളിൽ പ്രവേശിച്ചതെന്ന് സഫാരി അധികൃതർ കരുതുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.










0 comments