ഭൂമിത്തർക്കം: തമിഴ്നാട്ടിൽ വയോധികയെ തെങ്ങിൽ കെട്ടിയിട്ട് തല്ലി; മൂന്ന് പേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കാവേരിപട്ടണത്തിന് സമീപം 70കാരിയെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാവേരിപട്ടണത്തിനടുത്തുള്ള ആത്തുപള്ളംകോട്ടൈ സ്വദേശി ബി കുമാർ (53), ഭാര്യ കൽപ്പന (45), അനന്തരവൻ എൻ പ്രഭാകരൻ (35) എന്നിവരാണ് അറസ്റ്റിലായത്. ആത്തുപള്ളംകോട്ടൈ സ്വദേശി ഉണ്ണാമലൈക്കാണ് മർദനമേറ്റത്. വസ്തുതർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ആത്തുപള്ളംകോട്ടൈ സ്വദേശികളായ ബാലകൃഷ്ണൻ, ഉറുമു ചെട്ടി എന്നീ സഹോദരന്മാരുടെ സംയുക്ത ഉടമസ്ഥതയിലുള്ള എട്ട് ഏക്കർ ഭൂമിയെ ചൊല്ലിയാണ് തർക്കമുണ്ടായത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉറുമി ചെട്ടി തന്റെ നാല് ഏക്കർ ഭൂമി വിറ്റു. പിന്നീട് അദ്ദേഹത്തിന്റെ മക്കൾ അത് വാങ്ങി. ബാലകൃഷ്ണന്റെ മകനും പെൺമക്കളും ഭൂമി വിൽക്കാതെ കൃഷിക്കായി ഉപയോഗിച്ചു.
എന്നാൽ ബാലകൃഷ്ണന്റെ മകൻ കുമാറിന്റെ ഉടമസ്ഥതയിലുള്ള നാല് ഏക്കർ ഭൂമിയിൽ നിന്ന് ഉറുമി ചെട്ടിയുടെ മക്കൾ വിഹിതം ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച വൈകുന്നേരം കുമാറിന്റെ അനന്തരവൻ പ്രഭാകരൻ കൃഷിയിടത്തിൽ നിൽക്കുമ്പോൾ ഉണ്ണാമലൈ പുരയിടത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചെത്തി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഉണ്ണാമലൈയെ ഒരു തെങ്ങിൽ കെട്ടിയിട്ട് കുടുംബം മർദ്ദിച്ചുവെന്നാണ് പരാതി.










0 comments