പുലിയോട് ധീരമായി പോരാടി കൗമാരക്കാരൻ

ഭോപ്പാൽ: മധ്യപ്രദേശിൽ ആക്രമിക്കാൻ വന്ന പുലിയോട് ധീരമായി പോരാടി കൗമാരക്കാരൻ. വീടിനടുത്തുള്ള ഒരു കൃഷിയിടത്തിനു സമീപം കളിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിയായ 13 വയസുകാരൻ സത്യം താക്കൂറിനെയാണ് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് വന്ന പുള്ളിപ്പുലി ആക്രമിച്ചത്.കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരിക്കേറ്റിട്ടും പിടിവിട്ടില്ല.
പിപാരിയ ഫോറസ്റ്റ് ബീറ്റിന് കീഴിലുള്ള കുർസി ഖാപ ഗ്രാമത്തിലാണ് സംഭവം.സത്യ പുലിയെ അതിൻറെ കഴുത്തിൽ പിടിച്ചു നിർത്തി. നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിംഗ് ഠാക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. പുലിയും സത്യയും തമ്മിൽ മൽപ്പിടിത്തം നടത്തുകയായിരുന്നു അപ്പോൾ. എല്ലാവരും ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.
സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതൽ സഹായം നൽകുമെന്നും അധികൃതർ അറിയിച്ചു. വനമേഖലയോട് ചേർന്ന ഗ്രാമങ്ങളിൽ പുള്ളിപ്പുലികളുടെ സാന്നിധ്യം അപൂർവമല്ലെങ്കിലും, കുട്ടികൾക്കു നേരേ ഇത്തരം ആക്രമണങ്ങൾ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
. പിപാരിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.










0 comments