ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി, മൂന്ന് വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ

താനെ: വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും കൊലപാതകത്തിന് കൂട്ടുനിന്ന മൂന്ന് സുഹൃത്തുക്കളും അറസ്റ്റിൽ.
മഹാരാഷ്ട്ര താനെ ജില്ലയിലെ ബദ്‌ലാപൂർ പൊലീസ് മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്.
2022 ജൂലായ് പത്തിന് നീരജ രൂപേഷ് അംബേദ്കർ എന്ന യുവതിയുടെ മരണത്തിലാണ് വിഷപ്രയോഗം പൊലീസ് സ്ഥിരീകരിച്ചത്. ഭർത്താവ് രൂപേഷും മൂന്ന് കൂട്ടാളികളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്ന് പൊലീസ് പറയുന്നു.
സംഭവം അപകടമരണമാണെന്നാണ് കരുതിയിരുന്നത്. വിഷ പാമ്പിന്റെ കടിയേറ്റ് മരിച്ചു എന്നായിരുന്നു മൊഴികൾ. എന്നാൽ ബന്ധുക്കളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യം അന്വേഷകരിൽ സംശയം ഉണർത്തി. പൊലീസ് വിശദമായ അന്വേഷണം തുടർന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
ഭാര്യയും ഭർത്താവും ഉജ്വൽദീപ് സൊസൈറ്റിയിലെ വീട്ടിൽ സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. കലഹം തുടരവെ സൃഹൃത്തുക്കളായ റിതികേഷ് രമേഷ് ചല്‍കെ, കുനല്‍ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേര്‍ന്ന് രൂപേഷ് നീരജയെ ഒഴിവാക്കാന്‍ പദ്ധതി തയ്യാറാക്കി.
മൂവരും ചേര്‍ന്ന് പാമ്പുപിടുത്തക്കാരനായ ചേതൻ വിജയ് ദുധാനിൽ നിന്ന് വിഷപ്പാമ്പിനെ സംഘടിപ്പിച്ചു. ഇതിനെ ഉപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.










0 comments