ഡൽഹി വിമാനത്താവളത്തിൽ ശക്തമായ കാറ്റ്: ഗ്രൗണ്ട് ഉപകരണങ്ങൾ ഇടിച്ച് മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ നിർത്തിയിട്ടിരുന്ന മൂന്ന് എയർ ഇന്ത്യ നാരോബോഡി വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് വിമാനത്താവളത്തിലെ ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ (Ground support equipment) വന്ന് ഇടിച്ചതാണ് അപകടത്തിന് കാരണം.
കൂട്ടിയിടിയെത്തുടർന്ന് ഈ മൂന്ന് വിമാനങ്ങളും താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു. എയർ ഇന്ത്യ വിമാനങ്ങൾക്ക് പുറമെ മറ്റ് ചില എയർലൈൻസുകളുടെ വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. മോശം കാലാവസ്ഥയെത്തുടർന്ന് എയർ ഇന്ത്യ എൻജിനീയറിങ്ങിന്റെയും ഇൻഡിഗോയുടെയും ഗ്രൗണ്ട് ഉപകരണങ്ങൾ നിർത്തിയിട്ടിരുന്ന സ്ഥലത്ത് നിന്നും നീങ്ങി വിമാനങ്ങളിൽ ഇടിക്കുകയായിരുന്നു.
കാലാവസ്ഥയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റത്തെക്കുറിച്ച് എയർ ട്രാഫിക് കൺട്രോൾ (ATC) വിമാനത്താവള ഓപ്പറേറ്റർക്കോ എയർലൈനുകൾക്കോ യാതൊരുവിധ മുൻകൂട്ടി യുള്ള മുന്നറിയിപ്പും നൽകിയിരുന്നില്ലെന്ന് സ്വകാര്യ ഓപ്പറേറ്റർ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ എയർ ഇന്ത്യ തയ്യാറായിട്ടില്ല. കേടുപാടുകൾ സംഭവിച്ച മൂന്ന് വിമാനങ്ങളിൽ രണ്ടെണ്ണം ഉടൻ തന്നെ വീണ്ടും സർവീസിന് സജ്ജമാകും. എന്നാൽ മൂന്നാമത്തെ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കാൻ അൽപ്പം കൂടി സമയമെടുക്കുമെന്നാണ് വിവരം.










0 comments