print edition തിരുപ്പറംകുണ്ഡ്രം ദീപം തെളിക്കൽ ; ചീഫ് സെക്രട്ടറിയും എഡിജിപിയും ഹാജരാകണമെന്ന് ഹൈക്കോടതി

ചെന്നൈ
തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ തിരുപ്പറംകുണ്ഡ്രം കുന്നിലെ ദീപത്തൂണില്‍ കാര്‍ത്തികവിളക്ക് കൊളുത്തണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ചീഫ് സെക്രട്ടറിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ. തമിഴ്‌നാട് ചീഫ് സെക്രട്ടറി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവർ 17ന് വീഡിയോ കോൺഫറൻസിലൂടെ കോടതിക്ക് മുന്പാകെ ഹാജരാകണമെന്നാണ് നിർദേശം. ദീപം തെളിക്കാൻ നൽകിയ ഉത്തരവ് ആവർത്തിച്ച് ലംഘിച്ച സാഹചര്യത്തിലാണ് കോടതി ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. സമാനമായ ഉത്തരവുകൾ മറ്റ് ജില്ലകളിലും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജഡ്‌ജി ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്‌ക്കടുത്ത് കാർത്തികദീപം തെളിക്കാൻ അനുമതി നൽകിയിരുന്നു. ദീപം തെളിക്കാൻ ആവശ്യപ്പെട്ട ഹർജിക്കാർക്ക് സിആർപിഎഫ് സംരക്ഷണം തേടുന്നതിനുള്ള അനുമതിയും കോടതി നൽകി. ക്രമസമാധാന വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനുള്ള അധികാരത്തെ കൂടിയാണ് കോടതി മറികടന്നത്. സംഘർഷം ഒഴിവാക്കാൻ മലമുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അവിടേക്ക് മാർച്ച് നടത്തിയ ഹിന്ദുത്വസംഘടനാ പ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു.
സമാധാനം നിലനിൽക്കുന്ന മേഖലയിൽ വർഗീയ വിഭജനം ഉണ്ടാക്കുന്ന വിധിക്കെതിരെ ഇടതുപക്ഷ പാർടികൾ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെ എംപിമാർ ലോക്‌സഭാ സ്‌പീക്കർക്ക് നോട്ടീസും നൽകി. ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ട ജഡ്‌ജിയുടെ നടപടി കൂടുതൽ സംഘർഷങ്ങൾക്ക് വഴിതുറന്നേക്കും.










0 comments