പട്ടം പറത്തുന്നതിനിടെ കെട്ടിടത്തിന്റെ വെന്റിലേഷൻ ഷാഫ്റ്റിൽ വീണു; 12 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം

താനെ: മഹാരാഷ്ട്രയിലെ താനെയിൽ മൂന്ന് ദിവസമായി കാണാതായ 12 വയസ്സുകാരനെ കെട്ടിടത്തിന്റെ വെന്റിലേഷൻ ഷാഫ്റ്റിൽ (ഡക്റ്റ്) മരിച്ച നിലയിൽ കണ്ടെത്തി. താനെയിലെ മുമ്പ്ര-ഷിൽ മേഖലയിലാണ് ദാരുണമായ സംഭവം. കെട്ടിടത്തിന്റെ മുകളിൽ പട്ടം പറത്തുന്നതിനിടെ കുട്ടി അബദ്ധത്തിൽ ഷാഫ്റ്റിനുള്ളിലേക്ക് വീഴുകയായിരുന്നു.
കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ എല്ലായിടത്തും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കുട്ടി ആ കെട്ടിടത്തിനുള്ളിൽ തന്നെ ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. മൂന്ന് ദിവസത്തിന് ശേഷം കെട്ടിടത്തിനുള്ളിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഗ്രൗണ്ട് ഫ്ലോറിലെ ഒരു ബാത്ത്റൂമിന്റെ ഭിത്തി പൊളിച്ചാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.
വെന്റിലേഷൻ ഷാഫ്റ്റിന്റെ മുകൾഭാഗം സുരക്ഷിതമായി അടച്ചിരുന്നില്ലെന്നും, ഷാഫ്റ്റിന് കുറുകെ ചാടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും കുട്ടിയുടെ സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.










0 comments