വ്യാജ ട്രേഡിങ്ങ് ആപ്പ്; തെലങ്കാനയിൽ സൈബർ ക്രൈം ഓഫീസർക്ക് നഷ്ടമായത് 39 ലക്ഷം

ഹൈദരാബാദ്: സൈബർ കുറ്റകൃത്യങ്ങൾ തടയാൻ നിയുക്തനായ ഉദ്യോഗസ്ഥൻ തന്നെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായി. തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയിലെ ഇൻസ്പെക്ടർക്കാണ് വ്യാജ സ്റ്റോക്ക് ട്രേഡിംഗ് ആപ്പ് വഴി 39 ലക്ഷം രൂപ നഷ്ടപ്പെട്ടത്.
സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പിന്റെ തുടക്കം. ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ഒരു സ്റ്റോക്ക് ട്രേഡിംഗ് പരസ്യം കണ്ട് ഇൻസ്പെക്ടർ അതിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുകയും ചെയ്തു.
പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളുടെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ ഗ്രൂപ്പ് പ്രവർത്തിപ്പിച്ചിരുന്നത്. ഗ്രൂപ്പിലെ നിർദ്ദേശാനുസരണം ഒരു പ്രത്യേക ട്രേഡിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത അദ്ദേഹം ഘട്ടം ഘട്ടമായി പണം നിക്ഷേപിച്ചു.
തുടക്കത്തിൽ ചെറിയ ലാഭം ലഭിക്കുന്നതായി ആപ്പിൽ കാണിച്ചിരുന്നു. ഇത് വിശ്വസിച്ച് വലിയ തുകകൾ നിക്ഷേപിക്കാൻ അദ്ദേഹം തയ്യാറായി. എന്നാൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക തടസ്സങ്ങൾ പറയുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
തുടർന്നാണ് താൻ ചതിക്കപ്പെട്ട വിവരം ഇൻസ്പെക്ടർ തിരിച്ചറിഞ്ഞത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.










0 comments