തെലങ്കാന ബസ് അപകടം: മരണം 24 ആയി, ട്രക്ക് എത്തിയത് തെറ്റായ ട്രാക്കിൽ അമിതവേഗതയിലെന്ന് നാട്ടുകാർ

ഹൈദരബാദ്: ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ തെലങ്കാന ട്രാൻസ്പോർട് കോർപ്പറേഷൻ യാത്രാ ബസ് നിർമ്മാണ ആവശ്യത്തിനുളള മെറ്റൽ നിറച്ച് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം 24 ആയി.
ഹൈദരാബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടം. രംഗറെഡ്ഡി ജില്ലയിലെ ചെവല്ല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാനപൂർ ഗേറ്റിന് സമീപം. ചരൽ നിറച്ച് ട്രക്ക് ട്രാക്ക് തെറ്റിച്ച് വന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോർട്.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിൽ 70 യാത്രക്കാരുണ്ടായിരുന്നു. ബസ് വികാരാബാദ് ജില്ലയിലെ തണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു. ട്രക്കിൽ കയറ്റിയ കരിങ്കൽ ചരൽ ബസിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർ ഇതിനടിയിലായി.
യാത്രക്കാരെ കുത്തി നിറച്ച ബസിന്റെ ഡ്രൈവറുടെ പിൻവശത്തെ ഏഴ് നിര സീറ്റുകളിൽ ഇരുന്നവരാണ് ചതഞ്ഞ് മരിച്ചത്. ഈ ഭാഗം മുഴുവൻ തകർത്ത് കൊണ്ട് ട്രക്ക് ചെരിഞ്ഞ് ബിസിന് മുകളിലേക്ക് വീണു. മെറ്റൽ പരിക്കേറ്റ യാത്രക്കാരെ മൂടി. പലരും ഇതിനടിയിലായി. ജെ സി ബി ഉപയോഗിച്ചാണ് പിന്നീട് മെറ്റൽ മാറ്റിയത്.

അപകടത്തിൽ മരിച്ചവരിൽ 10 മാസം പ്രായമുള്ള കുഞ്ഞ്, 10 സ്ത്രീകൾ, രണ്ട് ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർ എന്നിവർ ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ നിരവധി യാത്രക്കാരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചരലിൽ കുടുങ്ങിയ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നത് ദൃശ്യങ്ങൾ പ്രചരിച്ചു. പരിക്കേറ്റവരെ പുറത്തെടുക്കാൻ പോലീസും രക്ഷാപ്രവർത്തകരും പാടുപെട്ടു. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ രക്ഷാപ്രവർത്തകർക്ക് ബസ് മുറിച്ച് അകത്ത് കടക്കേണ്ടിവന്നു.
ട്രക് അമിതവേഗതയിൽ നിരതെറ്റിച്ച് എത്തിയാണ് അപകടമെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
Related News










0 comments