ഹജ്ജിന് പോകാൻ സ്വരുക്കൂട്ടിയ പണം അടങ്ങിയ ബാഗ് മറന്നുവെച്ചു; തിരികെ നൽകി ബസ് ജീവനക്കാർ

കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ജഹാംഗീറിന് പണം അടങ്ങിയ ബാഗ് കൈമാറുന്നു, Photo: NDTV
ഹൈദരാബാദ്: ഹജ്ജിന് പോകാൻ സ്വരുക്കൂട്ടിയ പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ദമ്പതികൾക്ക് തിരികെ നൽകി ബസ് കണ്ടക്ടർ. മൂന്നു ലക്ഷം രൂപ അടങ്ങിയ ബാഗാണ് ഷാദ്‌നഗർ സ്വദേശിയായ വ്യവസായി ജഹാംഗീറും ഭാര്യയും ബസിൽ മറന്നുവെച്ചത്. ഹൈദരാബാദിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
അഫ്സൽഗഞ്ചിൽ ബസ് ഇറങ്ങി ഇരുവരും പോയത് നാമ്പള്ളിയിലേക്കാണ്. ബസ് പോയതിന് ശേഷമാണ് പണമടങ്ങിയ ബാഗ് എടുക്കാൻ വിട്ടുപോയത് ഓർത്തത്. പണം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ ജഹാംഗീർ ബസ് സ്റ്റാൻഡിലേക്ക് തിരികെ എത്തി. ബാഗ് ബസിൽ തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജഹാംഗീർ സ്റ്റാൻഡിലെത്തിയത്.
ബാഗ് ശ്രദ്ധയിൽപ്പെട്ട ബസ് കണ്ടക്ടർ സരിത ഡ്രൈവർ നരസിംഹുലുവിന് വിവരം നൽകി. ശേഷം ഇരുവരും ബാഗ് സുരക്ഷിതമായി വെയ്ക്കുകയും ചെയ്തു. ജഹാംഗീർ ബാഗ് അന്വേഷിച്ച് എത്തുകയും പരിശോധിച്ച് ഉറപ്പിച്ച ശേഷം ഇയാൾക്ക് ബാഗ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് കൈമാറുകയായിരുന്നു. ജീവനക്കാരുടെ സത്യസന്ധതയെ നിരവധി പേർ അഭിനന്ദിച്ച് രംഗത്തെത്തി. ഇരുവരെയും തെലങ്കാന ഗതാഗത മന്ത്രി അഭിനന്ദിച്ചു.









0 comments