തേജസ് വിമാനാപകടം: വിങ് കമാൻഡർ നമാൻഷ് സിയാലിന് വിട, ഒദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ഷിംല: ദുബായ് എയർ ഷോയിൽ യുദ്ധവിമാനം തകർന്ന് മരിച്ച വിങ് കമാൻഡർ നമാൻഷ് സിയാലിന്റെ മൃതദേഹം ഒദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കുടുംബാംഗങ്ങൾ, വിങ് കമാൻഡർ അഫ്ഷാൻ തുടങ്ങിയവർ അന്ത്യാഭിവാദ്യം അർപ്പിച്ചു. ഇന്ന് രാവിലെയാണ് നമാൻഷിന്റെ മൃതദേഹം ഹിമാചൽ പ്രദേശിലെ കംഗ്രയിലുള്ള സ്വദേശത്ത് എത്തിച്ചത്. പൂർണ സൈനിക ബഹുമതികൾ നൽകിയായിരുന്നു സംസ്കാരം.
ശനിയാഴ്ച ദുബായിൽ വച്ച് ഇന്ത്യൻ വ്യോമസേനയും യുഎഇ പ്രതിരോധ സേനയും നമാൻഷിന് അന്ത്യാഭിവാദ്യമർപ്പിച്ചിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതേദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. നമാൻഷ് സമർപ്പിതനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും വിട്ടുവീഴ്ചയില്ലാതെ കർത്തവ്യബോധത്തോടെ രാജ്യത്തെ സേവിച്ചുവെന്നും വ്യോമസേന പറഞ്ഞു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നമാൻഷിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.
കഴിഞ്ഞ 22ന് ദുബായ് എയര്‍ ഷോയിലെ അഭ്യാസപ്രകടനത്തിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. സമാപനദിവസമായ വെള്ളിയാഴ്‌ച ദുബായ് വേള്‍ഡ് സെൻട്രലിലെ അല്‍മക്തൂം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമാണ് ഇന്ത്യൻ സമയം പകൽ 3.40 ഓടെ ദാരുണമായ അപകടമുണ്ടായത്. താഴ്‍ന്ന് പറക്കലിലെ കരണംമറിയൽ അഭ്യാസപ്രകടനത്തിനുശേഷം വിമാനം നിയന്ത്രണം നഷ്‌ടപ്പെട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് തേജസ് നിര്‍മിച്ചത്. എയര്‍ഷോയിലെ പ്രദര്‍ശനത്തിനിടെ തേജസ് വിമാനത്തിന് ഓയില്‍ ചോര്‍ച്ച ഉണ്ടായതായി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം വ്യാഴാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.










0 comments