ടാറ്റാ ഗ്രൂപ്പിലെ അഭിപ്രായഭിന്നത; ചന്ദ്രശേഖരനും നോയൽ ടാറ്റയും കേന്ദ്രവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

എൻ ചന്ദ്രശേഖരനും നോയൽ ടാറ്റയും | Image Credit : REUTERS
ന്യൂഡൽഹി : ടാറ്റാ ഗ്രൂപ്പിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും അഭിപ്രായഭിന്നതകളും ചന്ദ്രശേഖരനും നോയൽ ടാറ്റയും കേന്ദ്രസർക്കാരിനെ അറിയിച്ചതായി റിപ്പോർട്ട്. ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമെന്ന പ്രഖ്യാപനത്തിന് മുൻപാണ് ഈ കൂടിക്കാഴ്ചകളുണ്ടായത്. ഇരുവരും വെവ്വേറെയാണ് സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്.
കമ്പനിയുടെ ഭാവി, ഭരണനിർവഹണം, പുതിയ ബിസിനസ് സംരംഭങ്ങൾ എന്നിവയെച്ചൊല്ലി ഇരുവരും തമ്മിൽ ഭിന്നതകൾ നിലനിന്നിരുന്നു. ഇതിനിടെയാണ് ചന്ദ്രശേഖരന്റെ രാജിയുണ്ടായത്. ഇതിനു പുറമെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ നേരിടുന്ന സാമ്പത്തിക നഷ്ടങ്ങളും പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും കേന്ദ്രത്തെ അറിയിച്ചതായും റിപ്പോർട്ട് പറയുന്നു.
സാമ്പത്തിക പ്രതിസന്ധികളോ പാപ്പരത്ത നടപടികളോ ഇല്ലാത്ത ഒരു സ്വകാര്യ കമ്പനിയുടെ കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നത് പതിവില്ലാത്ത കാര്യമാണ്. 2027 ഫെബ്രുവരിക്ക് ശേഷം ചെയർമാൻ സ്ഥാനത്ത് തുടരില്ലെന്ന് ഓഗസ്റ്റ് 12നാണ് എൻ ചന്ദ്രശേഖരൻ പ്രഖ്യാപിച്ചത്. കാലാവധി 5 വർഷത്തേക്ക് കൂടി നീട്ടുന്നതിന് ഡയറക്ടർ ബോർഡിന്റെ പൂർണ പിന്തുണ ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഈ തീരുമാനം. ടാറ്റാ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റ എത്തിയതിന് പിന്നാലെ കമ്പനിയുടെ പ്രവർത്തനങ്ങളിലും നയങ്ങളിലും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കമ്പനിക്കുള്ളിലെ ഈ ആഭ്യന്തര തർക്കങ്ങളുടെ തുടർച്ചയായാണ് ചന്ദ്രശേഖരന്റെ പടിയിറക്കവും അതിന് മുൻപ് സർക്കാരുമായി നടത്തിയ കൂടിക്കാഴ്ചയും വിലയിരുത്തപ്പെടുന്നത്.









0 comments