ആദ്യം തമിഴ് തായ് വാഴ്ത്ത്; പിന്നാലെ ദേശീയഗാനം, വന്ദേമാതരം ആലപിച്ചില്ല: വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

ചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ ഈ വർഷത്തെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമായി. സഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത് ആലപിച്ചു. പിന്നാലെ ദേശിയഗാനവും ആലപിച്ചു. വന്ദേമാതരം നിയമസഭയിൽ ആലപിച്ചില്ല. സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണിത്.
തമിഴ്‌നാട് നിയമസഭയിൽ ചരിത്രപരമായ ചട്ട ഭേദഗതി
ഇനി മുതൽ സഭാ സമ്മേളനങ്ങൾ ആരംഭിക്കുന്നത് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തോട് കൂടിയായിരിക്കും. സമ്മേളനത്തിന്റെ സമാപനത്തിൽ മാത്രമായിരിക്കും ദേശീയ ഗാനം ആലപിക്കുക. ഇതുസംബന്ധിച്ച ചട്ട ഭേദഗതി പ്രമേയം സ്പീക്കർ എം അപ്പാവു സഭയിൽ അവതരിപ്പിച്ചു. സഭയിലെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ഈ നിയമം കർശനമായി പാലിക്കണമെന്ന് സ്പീക്കർ വ്യക്തമാക്കി.
നേരത്തെ, സഭയുടെ തുടക്കത്തിൽ ദേശീയ ഗാനവും സമാപനത്തിൽ സംസ്ഥാന ഗാനവുമായിരുന്നു ആലപിച്ചിരുന്നത്. ഈ കീഴ്‌വഴക്കത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. നടനും തമിഴക വെട്രി കഴകം (ടി വി കെ) നേതാവുമായ വിജയ്‌യുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയുടെ പരമാധികാരം വ്യക്തമാക്കുന്ന ഈ പുതിയ നീക്കം.
തമിഴ് ഔദ്യോഗിക ഭാഷാ നിയമപ്രകാരം എല്ലാ സർക്കാർ ചടങ്ങുകളിലും തമിഴ് തായ് വാഴ്ത്ത് നിർബന്ധമാണെങ്കിലും നിയമസഭയ്ക്ക് സ്വന്തം ചട്ടങ്ങളുണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതിയോടെ സഭയിലും സംസ്ഥാന ഗാനത്തിന് പ്രഥമ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വിജയ് 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കാൻ വിസമ്മതിച്ചു എന്ന തരത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സഭയുടെ പരമാധികാരവും തമിഴ് സംസ്‌കാരത്തിന്റെ ഔദ്യോഗികതയും ഉയർത്തിപ്പിടിക്കാൻ സ്പീക്കർ ഇടപെട്ടത്.









0 comments