സ്വതന്ത്ര ഭരദ്വാജിന്റെ ഹർജി തള്ളി: 14 ദിവസം റിമാൻഡിൽ

ന്യൂഡൽഹി : ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിന്റെ തല അടിച്ചുപൊളിച്ച തീവ്രഹിന്ദുത്വവാദി സ്വതന്ത്ര ഭരദ്വാജിന്റെ ഹർജി ഹൈക്കോടതി തള്ളി. അറസ്‌റ്റ് നിയമവിരുദ്ധമാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹേബിയസ് കോർപസ് ആണ് ജസ്‌റ്റിസുമാരായ നവീൻ ചൗള, രവീന്ദർ ദുദേജ എന്നിവർ തള്ളിയത്. ഇയാൾ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കുകയായിരുന്നു. ചട്ടപ്രകാരമുള്ള അറസ്‌റ്റ് അല്ലന്നായിരുന്നു ഇയാളുടെ പ്രധാന വാദം. എന്നാൽ ഹൈക്കോടതി ഇതംഗീകരിച്ചില്ല. അറസ്‌റ്റ് നിയമപരമാണെന്ന് കോടതി കണ്ടൈത്തി.
അതിനിടെ റൗസ് അവന്യൂ സെഷൻസ് കോടതി പതിനാലു ദിവസത്തേയ്‌ക്ക് ഇയാളെ റിമാൻഡ് ചെയ്‌തു. മജിസ്‌ട്രേറ്റ് കോടതിയുടെ ഒരു ദിവസത്തെ റിമാൻഡ് അവസാനിച്ചതോടെ വീഡിയോ കോൺഫറൻസ് വഴി സെഷൻസ് കോടതിയിൽ ഹാജരാക്കി. നാലാം തിയതി യുപിയിലെ ബുലന്ദ്‌ഷഹറിലേയ്‌ക്ക് കടന്ന ഭരദ്വാജിനെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം ബിജെപിയുടെയും ഡൽഹി പൊലീസിന്റെയും തണലിൽ വിലസിയ ക്രിമിനലിനെ അറസ്‌റ്റ് ചെയ്യാൻ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത നിഷു ആസാദിന്റെ അച്ഛൻ സഞ്ജയ്‌യുടെ തല തകർത്ത വിവരം ഇയാൾ അഭിമാനത്തോടെ പോഡ്‌കാസ്‌റ്റിൽ പറഞ്ഞതോടെ സിജെപി നേതാക്കൾ പാർലമെന്റ് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. തുടർന്നാണ് അറസ്‌റ്റിന് തയ്യാറായതും ഗുരുതര കുറ്റങ്ങൾ ചുമത്തിയതും.









0 comments