അമൃത്‍സർ വിമാനത്താവളത്തിന് സമീപം ഡ്രോൺ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

എഐ പ്രതീകാത്മകചിത്രം
ചണ്ഡീഗഡ് : പഞ്ചാബിലെ അമൃത്‍സർ വിമാനത്താവളത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തി. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപമാണ് ഡ്രോൺ കണ്ടെത്തിയത്. ഇതോടെ ഏഴ് വിമാനങ്ങൾ ഡൽഹിയിലേക്ക് വഴി തിരിച്ചുവിട്ടു. വഴി തിരിച്ചുവിട്ടവയിൽ രണ്ട് അന്താരാഷ്ട്ര സർവീസുകളുമുണ്ട്.
രാത്രി പത്തുമണിയോടെയാണ് റൺവേയ്ക്ക് സമീപം ഡ്രോൺ പോലുള്ള വസ്തുക്കളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പഞ്ചാബ് പൊലീസിനെയും കേന്ദ്ര സുരക്ഷാ ഏജൻസികളെയും വിവരം അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഏകദേശം ഒന്നര മണിക്കൂർ വിമാന സർവീസുകൾ പൂർണമായി നിർത്തിവച്ചു.
മലേഷ്യ എയർലൈൻസ്, ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളാണ് ഡൽഹിയിലേക്ക് വഴി തിരിച്ചുവിട്ടത്. ഇതിൽ അഞ്ച് വിമാനങ്ങൾ പിന്നീട് തിരിച്ചെത്തി. ഒരു എയർ ഇന്ത്യ സർവീസ് റദ്ദാക്കി. മലേഷ്യ എയർലൈൻസ് വിമാനം പിന്നീട് എത്തുമെന്നാണ് അധികൃതർ അറിയിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതിർത്തിയോട് അടുത്തുള്ള വിമാനത്താവളമായതിനാൽ ഇവിടെ സുരക്ഷ ശക്തമാണ്.
വിമാനത്താവളത്തിന് സമീപമുള്ള ഗ്രാമത്തിൽ നടന്ന കായികമേള ചിത്രീകരിക്കാൻ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതാണെന്ന് കണ്ടെത്തിയതായി വിവരമുണ്ട്. വിമാനത്താവളത്തിന്റെ എട്ട് കിലോമീറ്റർ പരിധിയിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു









0 comments