ad
Deshabhimani

'വീട്ടുജോലി ചെയ്യാനല്ല വിവാഹം കഴിക്കുന്നത്, പാചകം രണ്ടുപേരുടെയും ഉത്തരവാദിത്വം': സുപ്രീം കോടതി

Supreme Court of India

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 20, 2026, 09:22 PM | 1 min read

ന്യൂഡൽഹി: ഭാര്യ പാചകം ചെയ്യാതിരിക്കുകയോ വീട്ടുജോലികൾ ചെയ്യുകയോ ചെയ്യാതിരിക്കുന്നത് ദാമ്പത്യത്തിലെ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. അത്തരം പ്രതീക്ഷകൾ കാലഹരണപ്പെട്ടതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.


ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. നിങ്ങൾ ഒരു വേലക്കാരിയെയല്ല, ഒരു ജീവിത പങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്നും പാചകം ഭാര്യയുടേയും ഭർത്താവിന്റെയും ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു.


വിവാഹം കഴിഞ്ഞ് ഒരു ആഴ്ച കഴിഞ്ഞപ്പോൾ ഭാര്യയുടെ മനോഭാവം മാറിയെന്നും ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്നും ഭർത്താവിന്റെ പരാതിയിൽ പറയുന്നു. ഭാര്യ തന്റെ മാതാപിതാക്കൾക്കും തനിക്കുമെതിരെ മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും കുഞ്ഞിന്റെ ആദ്യ ചടങ്ങിന് ഭർത്താവിനെയും കുടുംബത്തെയും ക്ഷണിച്ചില്ലെന്നും ഭർത്താവ് ആരോപിച്ചു.


എന്നാൽ, ഭർത്താവിന്റെ എല്ലാ ആരോപണങ്ങളെയും ഭാര്യ നിഷേധിച്ചു. ഭർത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെയാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയത്. അവർ മനപ്പൂർവം ചടങ്ങിൽ പങ്കെടുക്കാതെ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ മറുപടി നൽകി.


കേസിൽ കുടുംബ കോടതി നേരത്തെ വിവാഹമോചനം അനുവദിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. തുടർന്ന് ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് അടുത്ത തീയതിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home