പാർലമെന്ററി സമിതിയുടെ സാധുത ചോദ്യം ചെയ്ത ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി തള്ളി

ന്യൂഡൽഹി: തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പാർലമെന്റ് രൂപീകരിച്ച അന്വേഷണ സമിതിയുടെ സാധുത ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വർമ്മ സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. അന്വേഷണ സമിതി രൂപീകരണത്തിൽ ഈ ഘട്ടത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും എസ്. സി. ശർമയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജഡ്ജസ് (ഇൻക്വയറി) ആക്ട്, 1968 പ്രകാരം പാർലമെന്റിന് അന്വേഷണ സമിതി രൂപീകരിക്കാൻ അധികാരമുണ്ടെന്നും, സമിതിയുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്യാനുള്ള വാദങ്ങൾ ഈ സാഹചര്യത്തിൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ സമിതി രൂപീകരണം ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും, രണ്ട് സഭകളുടെയും സംയുക്ത നടപടിയില്ലാതെ അന്വേഷണം ആരംഭിക്കാനാകില്ലെന്നുമായിരുന്നു ജസ്റ്റിസ് വർമ്മയുടെ വാദം. എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി .
ഇതോടെ ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ പരിശോധിക്കുന്ന പാർലമെന്ററി അന്വേഷണ സമിതിക്ക് അന്വേഷണം തുടരാം. ഇംപീച്ച്മെന്റിലേക്ക് നയിക്കുന്ന ഘട്ടത്തിലായിരുന്നു ജസ്റ്റീസ് വര്‍മ്മയുടെ ഹര്‍ജി.
കേസ് പശ്ചാത്തലം:
മാര്‍ച്ച് 14ന് ആണ് ഡൽഹി ഹൈക്കോടതി ജഡ്‍ജായിരുന്ന ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തത്തിൽ പാതി കത്തിയനിലയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയത്.
ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയുടെ മൂന്നംഗ ആഭ്യന്തര സമിതി സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകിയിരുന്നു. സമിതി രാജി ആവശ്യപ്പെട്ടു എങ്കിലും യശ്വന്ത് വര്‍മ്മ ആവശ്യം നിരാകരിച്ചു.
പിന്നീട് വിഷയം പാർലമെന്റിന്റെ പരിഗണനയിലേക്ക് എത്തിയതോടെ, ജഡ്ജസ് (ഇൻക്വയറി) ആക്ട് പ്രകാരം അന്വേഷണം നടത്താൻ പ്രത്യേക പാർലമെന്ററി സമിതി രൂപീകരിക്കുകയായിരുന്നു. ഈ സമിതിയുടെ നിയമസാധുത ചോദ്യം ചെയ്താണ് ജസ്റ്റിസ് വർമ്മ സുപ്രീം കോടതിയെ സമീപിച്ചത്.










0 comments