ഡോക്ടർമാരെ ആക്രമിക്കുന്ന രാഷ്ട്രീയക്കാരെ ഉടൻ കസ്റ്റഡിയിലെടുക്കണം; കർശനനിർദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഡോക്ടർമാരെ ആക്രമിക്കുന്ന രാഷ്ട്രീയക്കാരെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കണമെന്ന് സർക്കാരിന് കർശന നിർദേശം നൽകി സുപ്രീംകോടതി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു ആരോഗ്യ കേന്ദ്രത്തിൽ ശിവസേന പ്രവർത്തകർ ഡോക്ടറെ ക്രൂരമായി മർദിച്ചിരുന്നു.
ഈ സംഭവത്തെ തുടർന്നാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. വിഷയത്തിൽ 17 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർ ആശുപത്രിയിൽ കയറി റിസെപ്ഷനിസ്റ്റിനെ തള്ളുകയും തടയാൻ വന്ന നഴ്സിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
തുടർന്ന് ഇവർ ആശുപത്രിക്കുള്ളിലേക്ക് കയറി ഡോക്ടറെയും മർദിക്കുകയായിരുന്നു. ഇതിനുപുറമെ ഐസിയുവിലേക്ക് സംഘം ഇരച്ചുകയറുകയും ചെയ്തു. ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയക്കാരെ പുറത്ത് സ്വന്തന്ത്രരായി നടക്കാൻ അനുവദിക്കരുതെന്നും ഇവർക്ക് തക്കതായ ശിക്ഷ നൽകാനും നിയമനടപടി സ്വീകരിക്കാനും സർക്കാർ മുൻകൈയെടുക്കണമെന്നും കോടതി പറഞ്ഞു.
ഡോക്ടർമാർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ വർധിച്ചുവരികയാണെന്നും ഇതിൽ അടിയന്തര ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സുപ്രീംകോടതി അറിയിച്ചു.









0 comments