‘മറ്റൊരു മതമായതിനാലാണോ കൊലപാതകക്കുറ്റം ഒഴിവാക്കിയത് ’ ; അലഹബാദ് ഹൈക്കോടതിക്കെതിരെ വീണ്ടും സുപ്രീംകോടതി

ന്യൂഡൽഹി : മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവാവിനെ പെൺസുഹൃത്തിന്റെ കുടുംബം ദുരഭിമാനക്കൊലക്കിരയാക്കിയിട്ടും പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്താൻ തയ്യാറാകാത്ത അലഹബാദ് ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ദുരഭിമാനക്കൊലയായിട്ടുകൂടി ചെറിയ വകുപ്പുകളിൽ വിചാരണ നടത്താൻ അനുവദിച്ചത് യുവാവ് പ്രത്യേക മതത്തിൽപ്പെട്ടതിനാലാണോയെന്ന് സുപ്രീംകോടതി ചോദിച്ചു. 2022ൽ ഉത്തർപ്രദേശിലെ സഹാറൻപുർ ജില്ലയിൽ കൊല്ലപ്പെട്ട സിയ ഉർ റഹ്‌മാന്റെ(20) പിതാവ് അയ്യൂബ് അലി നൽകിയ ഹർജി പരിഗണിച്ച ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന, ജസ്‌റ്റിസ് സഞ്ജയ് കുമാർ എന്നിവർ വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ റദ്ദാക്കി.
കൊലപാതക കുറ്റം ചുമത്തി വീണ്ടും കുറ്റപത്രം നൽകാനും വിചാരണ നടത്താനും ഉത്തരവിട്ടു. ഹൈക്കോടതിയും വിചാരണ കോടതിയും ഗുരുതരമായ തെറ്റ് ചെയ്‌തെന്ന് ചീഫ് ജസ്‌റ്റിസ് വിമർശിച്ചു. ഇത് വ്യക്തമായും ദുരഭിമാനക്കൊലയാണെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
വിചാരണക്കോടതി ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ഹൈക്കോടതിയും അംഗീകരിക്കുകയായിരുന്നു. 2022 നവംബർ രണ്ടിന് രാത്രി ഇസ്ലാംനഗർ ഗ്രാമത്തിലാണ് ഹിന്ദുവിഭാഗത്തിൽപ്പെട്ട തനുവുമായി പ്രണയത്തിലായിരുന്ന സിയയെ പെൺകുട്ടിയുടെ കുടുംബം മർദിച്ചത്. ഫോണിൽ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇത്. ഗുരുതരമായി പരിക്കേറ്റ സിയയെ ഡെറാഡൂണിലെ ജാലിഗ്രാന്റ് ആശുപത്രിയിലേക്ക് മാറ്റുംവഴി മരിച്ചു. മരണവിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെ തനു ജീവനൊടുക്കി.
0 comments