print edition കെ ടെറ്റ് പുനഃപരിശോധന അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ അരലക്ഷത്തോളം അധ്യാപകരെ ബാധിച്ച കെ ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ തുറന്നകോടതിയിൽ കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. മെയ് 13ന് സംസ്ഥാന സർക്കാർ അടക്കം നൽകിയ ഹർജികൾ ജസ്റ്റിസ് ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്‌തു. കഴിഞ്ഞദിവസം ഹർജികൾ ജസ്റ്റിസ് ദത്ത ചേംബറിൽ പരിഗണിച്ചാണ് അനുമതി നൽകിയത്.
സർവീസിലുള്ള അധ്യാപകർക്ക് സ്ഥിരംനിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ ടെറ്റ് നിർബന്ധമാക്കിയ കഴിഞ്ഞ വർഷത്തെ ഉത്തരവ് സർക്കാർ, എയ്‌ഡഡ് സ്‌കൂൾ അധ്യാപകർക്ക് തിരിച്ചടിയായിരുന്നു. യോഗ്യത ഇല്ലാത്തവർ പരീക്ഷ എഴുതണമെന്നും പരാജയപ്പെട്ടാൽ രാജിനൽകണമെന്നുമായിരുന്നു ഉത്തരവ്.
വിരമിക്കാൻ അഞ്ചുവർഷം മാത്രം ബാക്കിയുള്ളവർക്ക് മാത്രം ഇളവ് നൽകി. എന്നാൽ സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തിൽ സ്ഥിതി വ്യത്യസ്‌തമാണെന്നും അധ്യാപകർക്ക് മികച്ച പരിശീലനമുണ്ടെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകി. വിദ്യാഭ്യാസ ഗുണനിലവാരം കണക്കുനിരത്തി സർക്കാർ ബോധ്യപ്പെടുത്തിയതോടെയാണ് പുനഃപരിശോധനയ്‌ക്ക് കോടതി തയ്യാറായത്. അധ്യാപക സംഘടനകളും ഹർജി നൽകിയിട്ടുണ്ട്.










0 comments