സുഖോയ് അപകടം: രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

സുഖോയ് വിമാനാപകടത്തില്‍ മരണപ്പെട്ട പൈലറ്റുമാര്‍, സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പുർവേഷ് ദുരഗ്കർ
ന്യൂഡല്‍ഹി: അസമില്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രയോടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ സുഖോയ് 30 എംകെ ഐ യുദ്ധവിമാനം തകര്‍ന്നുവീണതായി വ്യോമസേന സ്ഥിരീകരിച്ചിരുന്നു.
അസമിലെ ജോർഹട്ടിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കർബി അങ്ലോങ്ങ് പ്രദേശത്താണ് പരിശീലന പറക്കിലിനിടെ യുദ്ധവിമാനം തകർന്നുവീണത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിമാനത്തിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്.
അടുത്തിടെയായി ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ഫെബ്രുവരി ഏഴിന് തേജസ് യുദ്ധവിമാനം പരിശീലന പറക്കലിന് ശേഷം വ്യോമത്താവളത്തിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. സങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയായിയിരുന്നു അപകടം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ രണ്ടിടത്തായി വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങളാണ് തകര്‍ന്ന് വീണത്. പഞ്ചാബിലെ ആദംപൂരിൽ നിന്ന് യാത്ര തുടർന്ന വിമാനം ആഗ്രയിലേക്ക് പോകുമ്പോള്‍ മിഗ് 29 എന്ന യുദ്ധവിമാനവും, ദുബായില്‍ എയര്‍ ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ തേജസ് യുദ്ധവിമാനവുമാണ് തകര്‍ന്നുവീണത്. ഈ അപകടത്തില്‍ പൈലറ്റ് മരണപ്പെട്ടിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിച്ചാണ് അപകടം നടന്നത്. കരഗോൽ എന്ന ഗ്രാമത്തിലെ പാടത്താണ് മിഗ് 29 വിമാനം തകർന്നുവീണത്.










0 comments