മധ്യപ്രദേശിൽ എട്ടു ലക്ഷത്തിന്റെ സ്പീഡ് ബ്രേക്കറുകൾ മോഷ്ടിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ എട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്പീഡ് ബ്രേക്കറുകൾ മോഷ്ടിച്ചു. നഗരത്തിലെ തിരക്കേറിയ മേഖലയിൽ സ്ഥാപിച്ച റബ്ബർ സ്പീഡ് ബ്രേക്കറുകളാണ് രാത്രിയുടെ മറവിൽ ഇളക്കിമാറ്റിയത്. ബിആർടിഎസ് കോറിഡോറിലെ സുരക്ഷയ്ക്കായി പുതുതായി സ്ഥാപിച്ചവയായിരുന്നു ഇവ.
റോഡ് സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ അപ്രത്യക്ഷമായത് അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. സ്പീഡ് ബ്രേക്കറുകൾ ഉറപ്പിക്കാനുപയോഗിച്ച ഇരുമ്പ് ആണികൾ ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ടുപോയി. ഏകദേശം 200 മീറ്ററോളം ദൂരത്തിൽ സ്ഥാപിച്ചിരുന്ന ബ്രേക്കറുകളാണ് നഷ്ടപ്പെട്ടത്.
സംഭവത്തിൽ ഇന്ഡോർ മുൻസിപ്പൽ കോർപ്പറേഷൻ പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ പൊതുമുതലുകൾ മോഷ്ടിക്കപ്പെടുന്നത് പതിവാകുകയാണെന്നും റോഡ് സുരക്ഷാ സംവിധാനങ്ങൾ പോലും കവരുകയാണെന്നും വിമർശനമുയരുന്നുണ്ട്.
മോഷണം പോയ ഭാഗത്ത് അപകടസാധ്യത വർദ്ധിച്ച സാഹചര്യത്തിൽ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.










0 comments