കേന്ദ്രസർക്കാരുമായി ഡീൽ എന്ന ആരോപണം; താൻ ഇനിയും ആത്മാർത്ഥത തെളിയിക്കണോ എന്ന് സോനം വാങ്ചുക്

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തിൽ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്‌ചുക്. സമരത്തിൽ സോനം വാങ്‌ചുക് കേന്ദ്രസർക്കാരുമായി ഡീൽ നടത്തി എന്നതിനെ സംബന്ധിച്ചുള്ള ആരോപണങ്ങൾ അദ്ദേഹം തള്ളി.
26 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം തന്റെ നിരാഹാരം അവസാനിപ്പിച്ചത്. നീണ്ട 26 ദിവസങ്ങൾ നിരാഹാരം കിടന്ന ശേഷവും താൻ ആത്മാർത്ഥത തെളിയിക്കേണ്ട സാഹചര്യത്തിലാണോ എന്ന് അദ്ദേഹം എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ ചോദിച്ചു.
സമരം മുന്നോട്ടുവച്ച ആവശ്യങ്ങളോട് സർക്കാരിന്റെ അനുകൂല മനോഭാവം കാരണമാണ് നിരാഹാരം അവസാനിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും ആശുപത്രിയിലെത്തി ചർച്ച നടത്തിയതിന് പിന്നാലെയാണ് വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചത്.
ഇവരിൽ നിന്ന് നാരങ്ങാനീര് വാങ്ങി കുടിച്ചുകൊണ്ട് അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇത് ഡീൽ ആണെന്ന ആരോപണം ഉയർന്നത്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും വിദ്യാഭ്യാസമേഖലയിലെ സമഗ്രമായ അഴിച്ചുപണിയും ആവശ്യപ്പെട്ടാണ് സിജെപി നടത്തിയ സമരത്തിൽ പിന്തുണയുമായി വാങ്‌ചുക് എത്തിയത്. സമാധാനപരമായി സമരം നടത്തുകയായിരുന്ന സിജെപി പ്രവർത്തകരെയും വാങ്‌ചുക്കിനെയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.









0 comments