മാധ്യമവേട്ടയുമായി വീണ്ടും ബിജെപി ; സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പർക്കും എതിരെ രാജ്യദ്രോഹക്കുറ്റം

ന്യൂഡൽഹി
മുതിര്‍ന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസമിലെ ബിജെപി സർക്കാർ. ആഗസ്‌ത് 22ന് ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ഇരുവർക്കും പൊലീസ് സമൻസ് അയച്ചു. കുറ്റകൃത്യം എന്താണെന്നോ വിശദാംശങ്ങളോ എഫ്‌ഐആറിന്റെ പകർപ്പോ നൽകിയിട്ടില്ല. ചോദ്യംചെയ്യാൻ വ്യക്തമായ കാരണങ്ങളുണ്ടെന്നും ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുമെന്നും മാത്രമാണ് സമൻസിലുള്ളത്.
ബിഎൻഎസ് 152 (രാജ്യദ്രോഹം), 196 (മതം, വംശം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്‌ത വിഭാഗങ്ങള്‍ക്കിടയിൽ ശത്രുത വളര്‍ത്തൽ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. "ദ വയർ' മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകനും ദ ഹിന്ദു മുൻ എഡിറ്ററുമാണ് സിദ്ധാർഥ്. മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറും സ്ഥാപനത്തിന്റെ ഭാഗമാണ്. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനിടെ ഇന്ത്യൻ പോർവിമാനങ്ങൾ തകർന്നുവീണെന്ന റിപ്പോർട്ടാണ് കേസിന് കാരണം.
ജൂലൈയിൽ അസമിലെ മൊറിഗാവിൽ രജിസ്റ്റർ ചെയ്‌ത മറ്റൊരു കേസിൽ സിദ്ധാർഥ് വരദരാജനും "ദ വയറി' ലെ മാധ്യമപ്രവർത്തകർക്കും സുപ്രീംകോടതി സംരക്ഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും അസം പൊലീസിന്റെ പ്രതികാര നടപടി. ബിഎൻഎസ് 152ന്റെ സാധുത ചോദ്യംചെയ്‌ത് ദ വയര്‍ അടക്കമുള്ളവര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എഫ്‌ഐആറിന്റെ പകർപ്പുകൾ നൽകാതെ സമൻസ് അയക്കുന്നത് അസാധുവാണെന്നും നടപടി ജനാധിപത്യത്തിന് നേരെയുള്ള ഭീഷണിയാണെന്നും കരൺ ഥാപ്പറും സിദ്ധാർഥ് വരദരാജനും പ്രതികരിച്ചു.
പ്രതികാരനടപടി അംഗീകരിക്കില്ല
രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയെ പ്രസ് ക്ലബ് ഓ-ഫ് ഇന്ത്യയും ഇന്ത്യൻ വനിതാ പ്രസ് കോറും വിമര്‍ശിച്ചു. അസം പൊലീസ് മാധ്യമപ്രവർത്തകർക്കെതിരെ പ്രതികാര നടപടി അഴിച്ചുവിടുകയാണെന്നും സംഘടനകൾ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments