തെലങ്കാന സർക്കാർ വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നു; പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച് പൊലീസ്

എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് മർദിക്കുന്നു | Screengrab
ഹൈദരാബാദ്: തെലങ്കാനയിൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന കാവിവൽകരണ- കച്ചവട അജണ്ടകൾക്കെതിരെ അലയടിച്ച് വിദ്യാർഥി പ്രക്ഷോഭം. തെലങ്കാന നിയമസഭയിലേക്ക് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. പ്രതിഷേധക്കാരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. വിദ്യാർഥിനികളെയുൾപ്പെടെ റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ അനേകം വിദ്യാർഥികളെ വഴിമധ്യേ തടഞ്ഞു.
കോൺഗ്രസ് സർക്കാർ തീവ്രമായ വിദ്യാർഥി വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. കഴിഞ്ഞ ബജറ്റിൽ വിദ്യാഭ്യാസ മേഖലയെ പൂർണമായും അവഗണിച്ച സർക്കാർ, ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ആർഎസ്എസ് പശ്ചാത്തലമുള്ള മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സ്വകാര്യ ലോബികളെ സഹായിക്കുന്നതിനായി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് കുടിശ്ശികയിനത്തിൽ 218 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. ഹോസ്റ്റലുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സംസ്ഥാനത്തെ 70 ശതമാനം ഹോസ്റ്റലുകളും ഇപ്പോഴും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
സ്വന്തം സംസ്ഥാനത്തെ വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കുമ്പോഴും, കേരളത്തിലെ മാധ്യമങ്ങളിൽ കോൺഗ്രസിനുവേണ്ടി കോടിക്കണക്കിന് രൂപ പരസ്യത്തിനായി ചെലവഴിച്ച് പിആർ വർക്ക് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അധികാരത്തിൽ വന്നതുമുതൽ നിരവധി സർക്കാർ സ്കൂളുകൾ പൂട്ടിയ ഈ സർക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.










0 comments