ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം: വിദ്യാർഥികളെ വലിച്ചിഴച്ച് പൊലീസ്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. യുജിസി നിയമങ്ങൾ പരിഷ്കരിക്കുക, ക്യാമ്പസുകളിലെ ജാതിവിവേചനം അവസാനിപ്പിക്കുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. എന്നാൽ മന്ത്രാലയത്തിന് മുന്നിൽ വെച്ച് പൊലീസ് മാർച്ച് തടയുകയും വിദ്യാർഥികളെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
പ്രതിഷേധക്കാർ സമരസ്ഥലത്തേക്ക് എത്താതിരിക്കാൻ തുടക്കം മുതൽ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും, അവയെല്ലാം മറികടന്ന് വിദ്യാർഥികൾ മന്ത്രാലയത്തിന് മുന്നിലെത്തി പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് പൊലീസ് വിദ്യാർഥികളെ ക്രൂരമായി നേരിട്ടു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ഭാരവാഹി ആദർശ് എം സജി, ഡല്‍ഹി സംസ്ഥാന സെക്രട്ടറി ഐഷെ ഘോഷ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടതെന്ന് വിദ്യാർഥികൾ പറഞ്ഞു. പ്രതിഷേധ സ്ഥലത്തേക്ക്
പെണ്‍കുട്ടികള്‍ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് പൊലീസ് വാഹനങ്ങളിലേക്ക് കയറ്റിയത്. സംഭവ സ്ഥലത്ത് എത്തിയ മാധ്യമപ്രവർത്തകരോടും പൊലീസ് മോശമായി പെരുമാറി. മാധ്യമപ്രവര്‍ത്തകരുടെ മൈക്കുകളും ക്യാമറയും പൊലീസ് തട്ടിമാറ്റി.










0 comments