അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം നാലായി

ഗുവാഹത്തി : അസമിൽ കനത്ത മഴയെ തുർന്നുണ്ടായ പ്രളയക്കെടുതിയിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി.
പ്രളയത്തെ തുടർന്ന് സോണിത്പുർ ജില്ലയിൽ തിങ്കളാഴ്ച രാത്രിയിൽ ഒരു പെൺകുട്ടിയെ കാണാതായിരുന്നു. ചൊവ്വാഴ്ചയോടെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏകദേശം 37,000ത്തിലേറെ പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിൽ മഴ ശക്തി പ്രാപിക്കുകയാണെങ്കിൽ ബാധിക്കപ്പെട്ടവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് റിപ്പോർട്ട്.
ലഖിംപൂർ ജില്ലയിലുള്ളവരെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ജില്ലയിൽ മാത്രം ഏകദേശം 35,000ത്തിലധികം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സോണിത്പുർ ജില്ലയിൽ 16 പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. സോണിത്പുർ, ദിബ്രുഗഡ്, ലഖിംപൂർ, ധേമാജി, ജോർഹട്ട്, ശിവസാഗർ എന്നീ ആറ് ജില്ലകളെയും പ്രളയം ബാധിച്ചു. 12 റവന്യൂ സർക്കിളുകളും 99 ഗ്രാമങ്ങളും വെള്ളത്തിനടിയിലായി.











0 comments