ചാത്തന്നൂരിൽ കോൺഗ്രസ് നേതാക്കൾ പണംവാങ്ങി വോട്ട് ബിജെപിക്ക് മറിച്ചു; കെപിസിസി അന്വേഷണ കമീഷൻ റിപ്പോർട്ട്

എം അനിൽ
Published on Jul 15, 2026, 09:58 AM | 1 min read
കൊല്ലം : ബിജെപി വിജയിച്ച ചാത്തന്നൂർ മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ പണംവാങ്ങി വോട്ട് ബിജെപിക്ക് മറിച്ചുനൽകിയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ട്. കെപിസിസി അംഗങ്ങളുടെയും ഡിസിസി ജനറൽ സെക്രട്ടറിമാരുടെയും ബൂത്തുകളിൽപ്പോലും യുഡിഎഫ് ദയനീയമായി മൂന്നാംസ്ഥാനത്തായി. രണ്ടും മൂന്നും സ്ഥാനങ്ങൾ തമ്മിൽ വോട്ടുനിലയിൽ വലിയ അന്തരമുണ്ടായി. ഇൗ വ്യത്യാസം നേതാക്കൾ സൃഷ്‌ടിച്ചതാണ്. ബൂത്തുകളിൽ കുറവുവന്ന വോട്ടുകൾ ഏറെയും ലഭിച്ചത് ബിജെപിക്കാണെന്നും കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദിന് കൈമാറിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് ഉടൻ കെപിസിസിക്ക് കൈമാറും.
മണ്ഡലത്തിൽ കോൺഗ്രസിന്റെ 40 ശതമാനം ബൂത്തുകളും നിർജീവമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൗ ബൂത്തുകളുടെ ചുമതലയുള്ള കോൺഗ്രസ് നേതാക്കൾ ഫണ്ട് കൈപ്പറ്റിയല്ലാതെ പ്രവർത്തിച്ചില്ല. അവരുടെ മനസ്സ് യുഡിഎഫിന് ഒപ്പമായിരുന്നില്ല. ഇവരിൽ പലർക്കും ബിജെപിയിൽനിന്നും സാന്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഇതു ഗൗരവമായി കാണണം. ചാത്തന്നൂർ, പരവൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ നിർജീവമായിരുന്നു. ഒരു കെപിസിസി അംഗം തദ്ദേശ തെരഞ്ഞെടുപ്പു മുതൽ പാർടിയുമായി ഭിന്നതയിലാണ്. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷാണ് ചാത്തന്നൂരിൽ നിന്നുള്ള മറ്റൊരു കെപിസിസി അംഗം.
മുൻ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് മൂന്നാം സ്ഥാനത്തായിട്ടും തിരുത്തൽ നടപടികൾ ഉണ്ടായില്ല. പഞ്ചായത്തുകളും പരവൂർ മുനിസിപ്പാലിറ്റിയും യുഡിഎഫിന് നഷ്ടമായി. നിശ്ചലമായ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും കെപിസിസി സെക്രട്ടറി എൽ കെ ശ്രീദേവി ചെയർപേഴ്സണും വിചാർ വിഭാഗ് കൊല്ലം ജില്ലാ പ്രസിഡന്റ് ജി ആർ കൃഷ്ണകുമാർ, പെൻഷൻ അസോസിയേഷൻ സെക്രട്ടറി എം സുജയ് എന്നിവർ അംഗങ്ങളുമായ അന്വേഷണ കമീഷൻ റിപ്പോർട്ട് ശുപാർശചെയ്‌തു. കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയായിരുന്നു ചാത്തന്നൂരിൽ യുഡിഎഫ് സ്ഥാനാർഥി.











0 comments