print edition എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം; ഭീതിജനകമായി ഏഴ് സെക്കൻഡ്

ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ ഏഴ് സെക്കൻഡ് നീണ്ട ഭീതിജനകമായ നിമിഷങ്ങളാണ് ഉണ്ടായതെന്ന് ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ പരിശോധിച്ച ശേഷം വിമാനം നിർമിച്ച എയർബസ് അറിയിച്ചു. രണ്ട് സെക്കൻഡിനുള്ളിൽ വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും പ്രവർത്തനരഹിതമായി. തുടർന്ന് സർവനിയന്ത്രണങ്ങളും നാല് സെക്കൻഡ് സമയം നഷ്ടപ്പെട്ടു. രണ്ട്, മൂന്ന് സെക്കൻഡുകൾക്കുള്ളിൽ നാല് ജാഗ്രതാനിർദേശങ്ങളാണുണ്ടായത്.
വിമാനത്തെ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കാൻ പൈലറ്റുമാരെ സഹായിക്കുന്ന എയിലറോണുകൾ, മുൻഭാഗം മുകളിലേക്കും താഴേക്കും ഉയർത്താനും താഴ്‌ത്താനും സഹായിക്കുന്ന എലിവേറ്ററുകൾ, വേഗതയും ചലനവും നിയന്ത്രിക്കുന്ന സ്‌പോയിലറുകൾ എന്നിവ നാല് സെക്കൻഡ് പ്രവർത്തിച്ചില്ല. മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും പ്രവർത്തനരഹിതമായതോടെ സ്വയം നിയന്ത്രണ സംവിധാനമായ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടു. വിമാനം കൂപ്പുകുത്തുമെന്ന തരത്തിൽ കോക്‌പിറ്റിൽ കമാൻഡുകൾ ലഭിച്ചുവെന്നും എയർബസ് അറിയിച്ചു.










0 comments