സുരക്ഷയ്‌ക്ക് സ്വകാര്യ ഏജൻസി: എത്ര കിട്ടിയിട്ടും പഠിക്കാതെ എൻടിഎ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം തണുക്കുംമുന്പ് പരീക്ഷാ കേന്ദ്രങ്ങളുടെയും ഓഫീസിലേയും ‘സുരക്ഷ’ സ്വകാര്യ ഏജൻസിക്ക് തീറെഴുതാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ).
ഡൽഹി മിന്റോ റോഡിലെ ആസ്ഥാനം, ഓഖ്‌ലയിലെ പ്രാദേശിക ഓഫീസ്, മറ്റ് പ്രധാന കേന്ദ്രം, ഏജൻസിയുടെ സ്‌റ്റോറേജ് സൗകര്യം എന്നിവിടങ്ങളിലെ സുരക്ഷയ്‌ക്കായി 7.5 കോടി രൂപയുടെ ടെൻഡറാണ് ക്ഷണിച്ചത്. സ്വകാര്യ കന്പനികളെ പങ്കാളിയാക്കി പരീക്ഷ നടത്തുന്നതിൽ എൻടിഎക്കെതിരെ വിമർശം ശക്തമാണ്.
അതിനിടെയാണ് രഹസ്യ പരീക്ഷാ സാമഗ്രികൾ, ആസ്തികൾ, ഓഫീസ് പരിസരം, രേഖ, സെർവർ റൂം, സ്ട്രോങ് റൂം എന്നിവ സ്വകാര്യ കന്പനിയെ ഏൽപ്പിച്ചത്. രണ്ട് വർഷത്തേക്കുള്ള കരാറിന് കന്പനികൾക്ക് 17 വരെ അപേക്ഷിക്കാം. 40 പുരുഷ ഗാർഡ്, 10 വനിതാ ഗാർഡ്, 2 സുരക്ഷാ സൂപ്പർവൈസർമാർ എന്നിവരെ കന്പനി വിന്യസിക്കണം. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയ ചുമതല കരിന്പട്ടികയിലുള്ള സ്വകാര്യ കന്പനികളെ ഏൽപ്പിച്ചത് വൻ ക്രമക്കേടിന് ഇടയാക്കിയിരുന്നു. എന്നിട്ടും പാഠം പഠിക്കാതെയാണ് എൻടിഎയുടെ പുതിയ തീരുമാനം.










0 comments