ജഡ്ജി യശ്വന്ത് വർമയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയ്ക്കെതിരെയുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ ഡൽഹി പൊലീസ് യശ്വന്ത് വർമയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ ദിവസം ഹർജിയെപ്പറ്റി അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും അടിയന്തരമായി പരിഗണിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ച് അറിയിച്ചിരുന്നു. അഭിഭാഷകരായ മാത്യൂസ് ജെ നെടുമ്പാറയും മൂന്ന് പേരുമാണ് യശ്വന്തിനെതിരെഎഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസിന്റെ മുൻകൂർ അനുമതിയില്ലാതെ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ ഒരു ജഡ്ജിക്കെതിരെയും ക്രിമിനൽ നടപടികൾ ആരംഭിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ച 1991ലെ കെ വീരസ്വാമി കേസിലെ വിധിയെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
മാർച്ച് 14നാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയാണ് രക്ഷാ പ്രവർത്തനത്തിനിടെ കോടിക്കണക്കിന് രൂപയുടെ കെട്ടുകൾ വീട്ടിൽ അടുക്കിവെച്ചതായി കണ്ടെത്തിയത്. യശ്വന്ത് വർമ്മ ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പണം കണ്ടെത്തിയ വിവരം പുറത്തായെങ്കിലും ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പിന്നീട് തിടുക്കപ്പെട്ട് ഈ വിവരം നിഷേധിക്കയാണുണ്ടായത്. രാത്രി 11.30 ഓടെയാണ് തീപിടിത്തം ഉണ്ടാവുന്നത്. ആദ്യം എത്തുന്നത് പൊലീസ് സംഘമാണ്. അവരും നോട്ടുകെട്ടുകൾ നിറച്ചു വെച്ചതിന് സാക്ഷികളായി. അഗ്നിരക്ഷാ സേന എടുത്ത വീഡിയോയും ചിത്രങ്ങളും ചീഫ് ജസ്റ്റീസിന് കൈമാറുകയും ചെയ്തു.
സംഭവം വിവാദമായതോടെ യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേയ്‌ക്ക് സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചിരുന്നു. ഡൽഹി ഹെക്കോടതിയിലെ എല്ലാ ജുഡീഷ്യൽ ചുമതലകളിൽ നിന്നും ജസ്‌റ്റിസ് യശ്വന്ത് വർമയെ തിങ്കളാഴ്‌ച ഔദ്യോഗികമായി നീക്കി. തീരുമാനത്തെ എതിർത്ത് അലഹബാദ് ബാർ അസോസിയേഷൻ തിങ്കളാഴ്‌ച പ്രമേയം പാസാക്കി. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.









0 comments