ad
Deshabhimani

കുട്ടികളെ ദത്തെടുക്കുന്നവർക്കും തുല്യ അവകാശം: പ്രസവാവധി നിയന്ത്രിച്ച നിയമം റദ്ദാക്കി സുപ്രീംകോടതി

Supreme Court.jpg
വെബ് ഡെസ്ക്

Published on Mar 17, 2026, 04:11 PM | 1 min read

ന്യൂഡൽഹി: മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നവർക്ക് മാത്രം പ്രസവാവധി നൽകുന്ന നിയമത്തിലെ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. പ്രസവാവധി ആനുകൂല്യ നിയമത്തിലെ വിവാദമായ 5(4) വകുപ്പാണ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയത്.


കുട്ടിയുടെ പ്രായം പരിഗണിക്കാതെ തന്നെ ദത്തെടുക്കുന്ന അമ്മമാർക്ക് പ്രസവാവധിക്ക് അർഹതയുണ്ടെന്ന് ജസ്റ്റിസുമാരായ ജെ ബി പാർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നവർക്ക് അവധി നിഷേധിക്കുന്നത് വിവേചനപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


കുട്ടിയും അമ്മയും തമ്മിലുള്ള വൈകാരിക ബന്ധം വളർത്തിയെടുക്കാൻ പ്രായം തടസ്സമാകരുത്. ദത്തെടുക്കുന്ന അമ്മമാർക്കും പ്രസവിക്കുന്ന അമ്മമാർക്കും തുല്യ പരിഗണന ലഭിക്കണമെന്നും ഇത് കുട്ടികളുടെ മികച്ച വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.


നിലവിലെ നിയമപ്രകാരം മൂന്ന് മാസം വരെ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുന്നവർക്ക് മാത്രമാണ് 12 ആഴ്ചത്തെ പ്രസവാവധി അനുവദിച്ചിരുന്നത്. എന്നാൽ ഈ പ്രായപരിധി നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ തകർക്കുന്നതാണെന്ന് കോടതി പറഞ്ഞു.


കുട്ടികൾക്ക് അമ്മയുടെ സംരക്ഷണം ഉറപ്പാക്കുക എന്ന സോഷ്യൽ വെൽഫെയർ ലക്ഷ്യമാണ് നിയമത്തിനുള്ളതെന്നും കോടതി ഓർമ്മിപ്പിച്ചു. രാജ്യത്തെ ആയിരക്കണക്കിന് സ്ത്രീകൾക്ക് വലിയ ആശ്വാസമാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി.


പ്രായപൂർത്തിയാകാത്ത ഏത് കുട്ടിയെ ദത്തെടുത്താലും ഇനി മുതൽ അമ്മമാർക്ക് നിയമപരമായ പ്രസവാവധി ആനുകൂല്യങ്ങൾ ലഭിക്കും. സ്ത്രീകളുടെ തൊഴിൽ അവകാശങ്ങളും മാതൃത്വവും സംരക്ഷിക്കുന്നതിൽ കോടതിയുടെ ഇടപെടൽ നിർണ്ണായകമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home